തിരുവനന്തപുരം; നാലാം വയസിൽ താൻ കേട്ടു തുടങ്ങിയത് ക്രിസ്ത്യൻ പ്രാർത്ഥനയാണെന്നും ഡിഗ്രി മുതൽ 2013 വരെ മുടങ്ങാതെ റംസാൻ നോമ്പ് എടുത്തിരുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിളളയുമായി ദ ബിഗ് ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. എന്നാൽ ഗുരുവായൂരപ്പനെയും വടക്കുംനാഥനെയും കണ്ണനെയും ഭരണിക്കാവിലമ്മയെയും ഒന്നും താൻ ഉപേക്ഷിച്ചിട്ടില്ലെന്നും ഉപേക്ഷിക്കാൻ തയ്യാറുമല്ലെന്നും അതാണ് തന്റെ മതേതരത്വമെന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിലെ മുസ്ലീം പളളിയിൽ സുരേഷ് ഗോപി നോമ്പുതുറയ്‌ക്ക് പോയതും കഞ്ഞി കുടിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിശ്വാസം എന്ന് പറയുന്നത് തന്റെ പെരുമാറ്റച്ചട്ടത്തിൽ വന്നതാണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
നാല് വയസുളളപ്പോൾ കേട്ട് തുടങ്ങിയതും ആകൃഷ്ടമായതും ആദ്യം ഹൃദിസ്ഥമാക്കിയതും ക്രിസ്ത്യൻ പ്രാർത്ഥനയാണ്. ഭക്ഷണം കഴിക്കുന്നതിന് മുൻപ് ‘എന്നും അന്നം എനിക്ക് നീ തരണേ…’ എന്ന് പറയുന്ന പ്രാർത്ഥന ഉണ്ടായിരുന്നു. അത് ചൊല്ലുമായിരുന്നു, കൊന്ത ചൊല്ലുമായിരുന്നു,കുരിശു വരച്ചിട്ടേ കഴിക്കുമായിരുന്നുളളൂ അദ്ദേഹം പറഞ്ഞു.
നോമ്പിന്റെ ശാസ്ത്രീയമൂല്യം എനിക്ക് അറിയാം. അത് ആ മതം ചെയ്യുന്നതുകൊണ്ട് എനിക്ക് അനഭിമതമാകാൻ കഴിയില്ല, അങ്ങനെ ആക്കാനും കഴിയില്ല. അതിലൂടെ അവർ കൊയ്യുന്ന നേട്ടം അത് ആത്മീയമായാലും ശാസ്ത്രീയമായാലും ആ നേട്ടം എനിക്കും ഉണ്ടാകണമെന്നാണ് ആഗ്രഹം.
മിണ്ടാപ്പൂച്ചയ്‌ക്ക് കല്യാണം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഇന്ന് 27 ാം രാവാണ് നോമ്പാണ് ഒന്നും കഴിക്കില്ല എന്ന് പറഞ്ഞു. 87 ൽ വിഷുവിന് നല്ല ചൂട് കാലത്ത് നോമ്പുകാലം വരുന്ന സമയത്തായിരുന്നു ഈ ഷൂട്ടിംഗ്. നെടുമുടി ഭാഗത്തുളള കായൽവരമ്പിലാണത്. രാവിലെ മുതൽ ആ കായൽപ്പരപ്പിലായിരുന്നു. വെളളം കുടിക്കാൻ പറ്റില്ല. വൈകിട്ട് തലചുറ്റിവീണു.
ആ സിനിമയുടെ സംവിധായകനായിരുന്ന ആലപ്പി അഷ്‌റഫ് വന്നു പറഞ്ഞത് ഇന്നും ഓർക്കുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. എടോ ഇസ്ലാമായിട്ട് എനിക്ക് ഇന്ന് നോമ്പില്ല. പിന്നെ ഇയാൾക്ക് എന്താ അസുഖം എന്നായിരുന്നു ചോദിച്ചത്. നോമ്പിനിടയിൽ പങ്കെടുത്ത ആദ്യ ഷൂട്ടിംഗ് അനുഭവം അതാണ്.
സിനിമയിലെത്തിയതിന് ശേഷം ഇടയ്‌ക്കിടയ്‌ക്ക് ബ്രേക്ക് ചെയ്ത് പ്രധാന ദിവസങ്ങളിൽ നോമ്പ് എടുക്കാറുണ്ട്. 2013 ൽ പ്രമേഹത്തിന് മരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴാണ് നിർത്തിയത്.
മരുന്ന് കഴിക്കുന്നവർ നോമ്പ് നോക്കണമെന്നില്ലെന്ന് അവരുടെ ചിട്ടകളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നോമ്പുതുറയ്‌ക്ക് മുൻപ് ചൊല്ലേണ്ട ഒരു വരിയുണ്ട്. അത് ചൊല്ലിയിട്ടു തന്നെയാണ് താൻ കഴിക്കാറുളളതെന്നും സുരേഷ് ഗോപി പറഞ്ഞു. നിങ്ങൾ അത് അനുകരിക്കണ്ട, അംഗീകരിക്കണ്ട പക്ഷെ എന്നെ വെറുതെ വിട്ടുകൂടെ എന്നായിരുന്നു ഇത് സംബന്ധിച്ച വിവാദങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ മറുപടി.