മോസ്കോ: റഷ്യയിലെ ഡാഗെസ്താനിൽ ആരാധനാലയങ്ങൾക്കുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 17 ആയി.
റഷ്യയിലെ കോക്കസസ് പ്രവിശ്യയിലെ ഡർബെന്റ്, മഖാച്കല നഗരങ്ങളിലെ പള്ളികൾ, ജൂത ആരാധനാലയങ്ങൾ പൊലിസിന്റെ ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിലാണ് വെടിവയ്പ്പുണ്ടായത്. ആരാധനാലയങ്ങളിൽ കടന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. കൂടാതെ വൈദികനെ കഴുത്തറുത്തു കൊലപ്പെടുത്തി. പിന്നീട് ആരാധനാലയങ്ങൾ അഗ്നിക്കിരയാക്കി.
അതെ സമയം തന്നെ ഡർബന്ദ് നഗരത്തിലെ പോലീസ് ചെക്ക്‌പോസ്റ്റിനെ ഭീകരർ ആക്രമിച്ചു. ഈ ക്രൂരമായ ആക്രമണത്തിൽ 17 പേർ മരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗവും പോലീസുകാരാണെന്നാണ് റിപ്പോർട്ട്.
ഇതിനെ തുടർന്ന് ഭീകരാക്രമണം നടന്ന നഗരങ്ങളിലേക്ക് കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. സുരക്ഷാസേനയുടെ ആക്രമണത്തിൽ 6 ഭീകരർ കൊല്ലപ്പെട്ടു.
ഐഎസ് ആണ് ഈ ഭീകരാക്രമണം നടത്തിയത് എന്നാണ് നിഗമനം . നേരത്തെ, കഴിഞ്ഞ മാർച്ചിൽ റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സംഗീതപരിപാടി നടന്ന വേദിയിൽ ഐഎസ് ഭീകരർ നടത്തിയ ഭീകരാക്രമണത്തിൽ 137 പേർ കൊല്ലപ്പെട്ടു.
അതേസമയം ഡാഗെസ്താനിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പതിനഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥർ ഇരകളായതായി മേഖലാ മേധാവി സെർജി മെലിക്കോവിനെ ഉദ്ധരിച്ച് റഷ്യൻ വാർത്ത ഏജൻസി ആയ ടാസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡെർബെൻ്റിലെ ഓർത്തഡോക്സ് പള്ളിയിൽ നാൽപ്പത് വർഷത്തിലേറെ സേവനമനുഷ്ഠിച്ച് വരുന്ന ഫാദർ നിക്കോളായ് കൊല്ലപ്പെട്ടു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.