ജയ്പൂർ: ആക്രി പെറുക്കി ജീവിക്കുന്ന തൊഴിലാളിയുടെ ജീവിതം സമൂഹമാദ്ധ്യമങ്ങളിൽ പരിഹാസമായതോടെ മദ്ധ്യവയസ്കൻ ജീവനൊടുക്കി. രാജസ്ഥാനിൽ ആക്രി പെറുക്കി ജീവിച്ചിരുന്ന പ്രതാപ് സിംഗ് എന്ന ബാബാജിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ അപമാനിതനായെന്ന കാരണത്താൽ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്ലാസ്റ്റിക് കുപ്പികളും മറ്റ് ആക്രി സാധനങ്ങളും പെറുക്കിവിറ്റ് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന വ്യക്തിയായിരുന്നു പ്രതാപ് സിംഗ്. പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഇയാൾ സുപരിചിതനായിരുന്നു. എന്നാൽ
രാജസ്ഥാനിലെ ലോഹാവത്ത് എന്ന പ്രദേശത്ത് ആക്രി പെറുക്കാനെത്തിയ ഇയാളെ ഒരുകൂട്ടം യുവാക്കൾ ശല്യം ചെയ്തു. ബാബാജി ആക്രി പെറുക്കുന്നതിന്റെ വീഡിയോയും യുവാക്കൾ ഷൂട്ട് ചെയ്തിരുന്നു.
മോശമായ പെരുമാറ്റം കണ്ട് പ്രകോപിതനായ ബാബാജി, യുവാക്കളോട് കയർത്തു. മാലിന്യങ്ങൾ വാങ്ങാൻ വന്നതാണോയെന്ന് അദ്ദേഹം ചോദിച്ചു. ഇതിന്റെ വീഡിയോ യുവാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ബാബാജി പറഞ്ഞ വാക്കുകൾ വൈറലായതോടെ മീമുകളുടെ രൂപത്തിൽ പ്രചരിക്കാൻ തുടങ്ങി. സമൂഹത്തിനിടയിൽ അപമാനിതനായെന്ന് തോന്നിയ ബാബാജി ഇതോടെ ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്.
ഹൈവേയോട് ചേർന്നുള്ള ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് പ്രതാപ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.