ന്യൂയോർക്ക്: ഇന്ത്യ-അമേരിക്ക ഉഭയകക്ഷി ബന്ധം കൂടുതൽ പുരോഗതി കൈവരിച്ചിരിക്കുകയാണെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി കുർട്ട് കാംബെൽ. എല്ലാ മേഖലയിലും ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണം ഏറ്റവും മികച്ച രീതിയിലാണ് നിലവിൽ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടന്ന പരിപാടിയിൽ ഇന്തോ-പസഫിക് മേഖലയിലെ യുഎസ് നയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനൊപ്പം കൂർട്ട് കാംബെലും ഇന്ത്യ സന്ദർശിച്ചിരുന്നു. മൂന്നാം വട്ടം പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷമുള്ള യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള ആദ്യ യാത്ര കൂടിയായിരുന്നു ഇത്. പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ ഇന്ത്യയും അമേരിക്കയും ആരംഭിച്ചതായും കാംബെൽ വ്യക്തമാക്കി.
” നിരവധി മേഖലകളിൽ ഇന്ത്യയും അമേരിക്കയും ഇന്ന് യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ ഈ പരിഷ്‌കരണം കൃത്യമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. യുഎസ് സർവകലാശാലകളിൽ ചൈനയിൽ നിന്നുള്ള വിദ്യാർത്ഥികളെക്കാൾ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള സാധ്യതകൾ ഇന്ന് വർദ്ധിച്ചിരിക്കുകയാണ്. ഇന്തോ-പസഫിക് മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കാനാകുന്ന നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞുവെന്നും” കാംബെൽ പറയുന്നു.
നിലവിൽ അമേരിക്കയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇത് ഓരോ വർഷവും ഉയർന്നു കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സർവകലാശാലകളിൽ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു, ഇന്ത്യൻ വിദ്യാർത്ഥികളെ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുമെന്ന നിലപാട് കാംബെൽ അറിയിച്ചത്.