തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാഴാഴ്ച വരെ കനത്ത മഴയും കാറ്റും തുടർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
കനത്ത കാറ്റിലും മഴയിലും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വൻ നാശനഷ്ടങ്ങളും അപകടങ്ങളുമുണ്ടായിട്ടുണ്ട്. പാലക്കാട് ഞാങ്ങാട്ടിരി സ്വദേശി ജനാർദ്ദനന്റെ വീടിന് മുകളിലേക്ക് മരം വീണ്, വീട് പൂർണമായി തകർന്നു. ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും അടിമാലി- കോതമംഗലം ദേശീയപാതയിൽ കെഎസ്ആർടിസി ബസിനും കാറിനും മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചിരുന്നു. രാജകുമാരി സ്വദേശി ജോസഫാണ് മരിച്ചത്.















