രാഷ്ട്രം ഫാസിസത്തിനെതിരെ നടത്തിയ ധീരോദാത്തമായ പോരാട്ടത്തിന്റെ സ്മരണകൾ ഉയർത്തി നാം ഇന്ന് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിക്കുകയാണ്. നാൽപ്പത്തി ഒൻപത് വർഷം മുമ്പ്,1975ജൂൺ 25-26 രാത്രിയാണ് അന്നത്തെ ഇന്ദിരാഗാന്ധി സർക്കാർ ഭാരതത്തിൽ ഒരു ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. 1975-ലെ അടിയന്തരാവസ്ഥ അന്നുവരെയുള്ള മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥയായിരുന്നു. ആദ്യത്തേത് 1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ രണ്ടാമത്തേത് 1971-ൽ പാകിസ്ഥാനുമായുള്ള ബംഗ്ലാദേശ് വിമോചന യുദ്ധസമയത്ത് ആയിരുന്നു.
ഇന്ദിരാ ഫാസിസം എന്ന് വിളിക്കപ്പെടുന്ന മൂന്നാം ദേശീയ അടിയന്തിരാവസ്ഥ 1977 മാർച്ച് 21-ന് അത് പിൻവലിക്കുന്നതുവരെ 21 മാസക്കാലം നിലവിലുണ്ടായിരുന്നു.”ആഭ്യന്തര അസ്വസ്ഥതകൾ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്” എന്ന പ്രഖ്യാപനത്തോടെ ഇന്ദിരയുടെ ഏറാൻ മൂളി ആയിരുന്ന അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് 1975-ലെ അടിയന്തരാവസ്ഥ നിയമവിധേയമാക്കി. രാഷ്ട്രപതി ബാത്ത് ടബ്ബിൽ കിടന്നു കൊണ്ട് ഒപ്പിടുന്ന അബു എബ്രഹാം വരച്ച കാർട്ടൂൺ ഈ വിധേയത്വത്തിന്റെ നിത്യസ്മാരകമാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 352 അനുസരിച്ചാണ് രാഷ്ട്രപതിക്ക് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാവുന്നത്. യുദ്ധം, ബാഹ്യ ആക്രമണം അല്ലെങ്കിൽ സായുധ കലാപം എന്നിവ കാരണം ഇന്ത്യയുടെ അല്ലെങ്കിൽ രാഷ്ട്രത്തിന്റെ ഏതെങ്കിലും പ്രദേശത്തിന്റെ സുരക്ഷയ്ക്ക് “ഗുരുതരമായ ഭീഷണി” ഉണ്ടാകുമ്പോൾ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്താം എന്നാണ് ചട്ടം . പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രേഖാമൂലമുള്ള അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് അത്തരമൊരു അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ സാധിക്കുക .
ഭാരതത്തിന്റെ ഭരണഘടന അനുസരിച്ച്സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം യൂണിയൻ ഗവൺമെൻ്റിനെ ഏകീകൃത ഗവൺമെൻ്റിന്റെ ശക്തി നേടാൻ ഭരണഘടന തന്നെ പ്രാപ്തമാക്കുന്ന തരത്തിലാണ് അടിയന്തരാവസ്ഥ വ്യവസ്ഥകൾ ഉള്ളത്. ഇന്ത്യയുടെ സാമ്പത്തിക സുസ്ഥിരതയ്ക്കോ അതിന്റെ ക്രെഡിറ്റിനോ രാജ്യത്തിന്റെയോ അതിന്റെ പ്രദേശത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ ഭീഷണിയുണ്ടെന്ന് വിശ്വസിക്കുന്നെങ്കിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 360 പ്രകാരം രാഷ്ട്രപതിക്ക് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും കഴിയും.
എന്നാൽ 1975 ലെ മൂന്നാമത്തെ ദേശീയ അടിയന്തരാവസ്ഥ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. 1971 ലെ റായ് ബറേലിയിൽ നിന്നുള്ള ഇന്ദിരയുടെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് എതിർ സ്ഥാനാർത്ഥിയായിരുന്ന സോഷ്യലിസ്റ്റ് പാർട്ടിയിലെ രാജ് നാരായൺ കേസ് നൽകി.1975 ജൂൺ 12-ന് അലഹബാദ് ഹൈക്കോടതി തിരഞ്ഞെടുപ്പ് ക്രമക്കേടുകളുടെ അടിസ്ഥാനത്തിൽ ഗാന്ധിയുടെ മണ്ഡലത്തിലെ ഫലം അസാധുവാക്കി. രാജിവയ്ക്കുന്നതിനുപകരം ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ജനാധിപത്യത്തെ സസ്പെൻഡ് ചെയ്യുകയും രാഷ്ട്രീയ പ്രവർത്തനം തന്നെ നിയമവിരുദ്ധമാക്കുകയും ചെയ്തു.1975ലെ അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുകയും തിരഞ്ഞെടുപ്പ് മാറ്റിവെക്കുകയും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ തകർക്കുകയും പത്രങ്ങൾ സെൻസർ ചെയ്യുകയും ചെയ്തു.
ചില നിയമങ്ങൾ സർക്കാരിന് യോജിച്ച രീതിയിൽ തിരുത്തിയെഴുതി MISA പോലുള്ള ക്രൂരമായ നിയമങ്ങൾ ശക്തിപ്പെടുത്തി. മൗലികാവകാശങ്ങൾ നടപ്പാക്കുന്നതിനായി കോടതിയെ സമീപിക്കാനുള്ള അവകാശം സർക്കാർ താൽക്കാലികമായി നിർത്തിവച്ചു. മൗലികാവകാശങ്ങൾ റദ്ദാക്കിയതോടെ, പ്രതിപക്ഷ നേതാക്കളായ വിജയരാജെ സിന്ധ്യ, ജയപ്രകാശ് നാരായണൻ, മൊറാർജി ദേശായി, ചൗധരി ചരൺ സിംഗ്, അടൽ ബിഹാരി വാജ്പേയി, ലാൽ കൃഷ്ണ അദ്വാനി എന്നിവരുൾപ്പെടെ നിരവധി പൗരന്മാരും പത്രപ്രവർത്തകരും രാഷ്ട്രീയക്കാരും വിചാരണ കൂടാതെ അറസ്റ്റിലാകുകയും ചെയ്തു.രാഷ്ട്രീയ എതിരാളികൾ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, എഴുത്തുകാർ, വിയോജിപ്പ് പ്രകടിപ്പിക്കുന്ന സാധാരണ പൗരന്മാർ എന്നിവരുൾപ്പെടെ 140,000-ത്തിലധികം പേരെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തു.
എന്നാൽ ഫാസിസത്തിന്റെ ഈ അന്ധകാരത്തിനിടയിൽ, ഇന്ത്യൻ ജനത അതിന്റെ അചഞ്ചലമായ ധൈര്യവും പ്രതിരോധവും പ്രകടിപ്പിച്ചു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, അടൽ ബിഹാരി വാജ്പേയി, എൽ കെ അദ്വാനി തുടങ്ങിയ നേതാക്കൾ സ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരെ രാജ്യത്തെ ജനതയെ അണിനിരത്തി. രാഷ്ട്രീയ സ്വയം സേവക സംഘം ഈ പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ചാലകശക്തിയായി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗുജറാത്തിലെ നവനിർമാൻ പ്രസ്ഥാനം അടിയന്തരാവസ്ഥയെ ചെറുക്കുന്നതിൽ മുന്നിൽ നിന്നു.മാധ്യമ സെൻസർഷിപ്പ് ഉണ്ടായിരുന്നിട്ടും, ധീരരായ പത്രപ്രവർത്തകരും കുരുക്ഷേത്ര പോലെയുള്ള രഹസ്യ പ്രസിദ്ധീകരണങ്ങളും സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും പൊതുജനാഭിപ്രായം സമാഹരിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
1977 മാർച്ച് 21 വരെ അടിയന്തരാവസ്ഥ പ്രാബല്യത്തിൽ തുടർന്നു.ഒടുവിൽ ഇന്ദിര മുട്ടുമടക്കി.1977 ജനുവരിയിൽ ഇന്ദിരാഗാന്ധി സർക്കാർ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അതേ വർഷം മാർച്ച് 16-20 വരെ നടന്ന തെരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി പരാജയപ്പെടുകയും പ്രതിപക്ഷ വിശാല സഖ്യം ജനതാ പാർട്ടി എന്ന പേരിൽ അധികാരം ഏറ്റെടുക്കുകയും ചെയ്തു.
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അടിച്ചമർത്തലായിരുന്നു അടിയന്തിരാവസ്ഥ. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ ഏറ്റവും വലിയ ആഘാതമായിരുന്നുഅത്. എന്നാൽ അത് രാജ്യത്ത് ഒരു പുതിയ രാഷ്ട്രീയ തലമുറയുടെ പിറവിക്ക് കാരണമായി. ആ കറുത്ത ദിനങ്ങളുടെ ഓർമ്മ പുതുക്കുന്നതിനും ഇന്ദിരാഫാസിസത്തിനെതിരെ ധീരമായി പോരാടിയ മനുഷ്യർക്ക് ശ്രദ്ധാഞ്ജലി അരിപ്പിക്കുന്നതിനു രാജ്യം ജൂൺ 25 അടിയന്തരാവസ്ഥ വിരുദ്ധ ദിനമായി ആചരിക്കുന്നു