”ചാരമാണെന്ന് കരുതി ചികയാൻ പോകേണ്ട! കനൽ കെട്ടില്ലെങ്കിൽ ചിലപ്പോൾ കൈ പൊള്ളി പോകും” എന്ന് തെളിയിച്ച മലയാളത്തിന്റെ സ്വന്തം ആക്ഷൻ കിംഗിന് ഇന്ന് 66-ാം പിറന്നാൾ. ചാരത്തിൽ നിന്ന് ഉയർന്നു പൊങ്ങിയ ഫീനിക്‌സ് പക്ഷിയെ പോലെയായിരുന്നു സുരേഷ് ഗോപിയുടെ ഓരോ വിജയവും മലയാളികൾ നോക്കിക്കണ്ടത്. ആക്ഷൻ സിനിമകൾ പലതും മലയാളത്തിൽ പിറന്നുവെങ്കിലും ജനമനസിലെ ഒരേയൊരു ആക്ഷൻ കിംഗ് ആണ് സുരേഷ് ഗോപി!
അഭിനയവും രാജ്യസേവനവും ഒരേ കുടക്കീഴിൽ കൊണ്ടുപോകുന്ന സുരേഷ് ഗോപിയുടെ പ്രവർത്തികൾ തന്നെയായിരുന്നു ഏതൊരാളുടെ ഹൃദയത്തെയും കീഴടക്കിയിരുന്നത്. പൊതുപ്രവർത്തകൻ, രാജ്യസഭാ മുൻ എംപി തുടങ്ങിയ സ്ഥാനങ്ങളിലൂടെ കടന്നു പോയ അദ്ദേഹം ഇന്ന് മൂന്നാം മോദി സർക്കാരിൽ പെട്രോളിയം, പ്രകൃതി വാതകം, ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്ര-സഹ മന്ത്രിയാണ്. തൃശൂരിൽ നിന്നുള്ള ലോക്‌സഭാംഗവും കേരളത്തിൽ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗവുമാണ് അദ്ദേഹം.

1958 ജൂൺ 26ന് ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥൻ പിള്ളയുടെയും മകനായി കൊല്ലം ജില്ലയിൽ ജനനം. 1965-ൽ കെ. എസ് സേതുരാമൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് സുരേഷ് ഗോപി അഭിനയരംഗത്തേക്ക് എത്തിയത്. 1984ൽ ‘നിരപരാധി’ എന്ന തമിഴ് സിനിമയിലും ചെറിയൊരു വേഷം കൈകാര്യം ചെയ്ത് തമിഴ് സിനിമാ ലോകത്തും കാലെടുത്തുവച്ചു. 1986ൽ രാജാവിന്റെ മകൻ എന്ന സിനിമയിലെ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.
1986-ൽ പുറത്തിറങ്ങിയ പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ എന്നീ സിനിമകളിൽ മമ്മൂട്ടി നായകനും സുരേഷ് ഗോപി വില്ലനുമായി അഭിനയിച്ചതും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. 1987-ൽ റിലീസായ മോഹൻലാൽ ചിത്രമായ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ വില്ലൻ വേഷമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്.

1990 കളിലാണ് അദ്ദേഹം നായകനായി അഭിനയിക്കാൻ തുടങ്ങിയത്. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ തലസ്ഥാനം എന്ന ചിത്രം വൻ വിജയമായതോടെ സുരേഷ് ഗോപി എന്ന അതുല്യപ്രതിഭയെ മലയാളികൾ ഹൃദയത്തിലേറ്റി. പിന്നീട് ഷാജി കൈലാസ് – രഞ്ജി പണിക്കർ – സുരേഷ് ഗോപി കൂട്ടുകെട്ടിൽ പിറന്ന സിനിമകളെല്ലാം സൂപ്പർഹിറ്റുകളായിരുന്നു.
1997ൽ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലെ പെരുമലയൻ എന്ന കഥാപാത്രം 1997-ൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തിന് നേടിക്കൊടുത്തു. ആ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചു. ആ വിജയ തേരോട്ടം ഇന്നും നിലയ്‌ക്കാതെ തുടർന്ന് 257-ാം ചിത്രമായ ‘വരാഹ’ത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നു.

സൂപ്പർഹിറ്റുകൾ സമ്മാനിച്ച താരം എന്നതിലുപരി ജനജീവിതം അറിഞ്ഞു പ്രവർത്തിച്ച രാഷ്‌ട്രീയ പ്രവർത്തകനാണ് സുരേഷ് ഗോപി. നിർധനരായ ഒരുപാട് കുടുംബങ്ങൾക്ക് അദ്ദേഹം താങ്ങും തണലുമായി. പാവങ്ങളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നു. എല്ലാവരെയും ഒരുപോലെ നെഞ്ചോട് ചേർത്തു പിടിക്കുന്ന നായകനെ ഇന്ന് കേരളക്കരയാകെ ചേർത്തു പിടിച്ചു ജന്മദിനാശംസകൾ നേരുന്നു..















