ന്യൂഡൽഹി: 18-ാമത് ലോക്സഭയുടെ സ്പീക്കറായി ഓം ബിർളയെ തിരഞ്ഞെടുത്തു. അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർള സ്പീക്കറാവുകയായിരുന്നു. ബിർളയെ ശബ്ദവോട്ടോടെ ലോക്സഭ അംഗീകരിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ അപൂർവമായാണ് തുടർച്ചയായി രണ്ടാമതും ഒരാൾ തന്നെ സ്പീക്കറായിട്ടുള്ളത്.
പ്രമേയം അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭരണകക്ഷി അംഗങ്ങൾ ഓരോരുത്തരായി പിന്താങ്ങിയിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ സ്ഥാനാർത്ഥിയാക്കിയ പ്രതിപക്ഷം പ്രമേയം അവതരിപ്പിച്ചെങ്കിലും അവസാന നിമിഷം വോട്ടെടുപ്പിൽ നിന്ന് പിന്മാറി. ഇതോടെ ലോക്സഭയിൽ ശബ്ദവോട്ട് നേടിയ ഓം ബിർള സ്പീക്കറായി.
ലോക്സഭാ കക്ഷി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുലും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജവും ചേർന്ന് ഓം ബിർളയെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു. പ്രോം-ടേം സ്പീക്കർ ഭർതൃഹരി മെഹ്താബ് ഹസ്തദാനം നൽകി ഓം ബിർളയെ സ്വീകരിച്ച ശേഷം സ്പീക്കർ സ്ഥാനത്തേക്ക് സ്വാഗതം ചെയ്യുകയായിരുന്നു.