തിരുവനന്തപുരം: കാരവാൻ ടൂറിസത്തിൽ തുടക്കത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്ന് ടൂറിസം മന്ത്രി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാർക്കറ്റിംഗിന് കൂടുതൽ പണം കേരളത്തിന് ചെലവഴിക്കേണ്ടതുണ്ട്. ചില പ്രത്യേക താത്പര്യങ്ങൾക്ക് അനുസരിച്ചാണ് മാദ്ധ്യമ വിമർശനമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
കാരവാൻ ടൂറിസം പദ്ധതി തകർന്ന് തരിപ്പണമായെന്ന വിമർശനം ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. ചില മാദ്ധ്യമങ്ങൾ ഇത് ഏറ്റെടുത്തിട്ടുണ്ട്. അവർക്ക് അതിന്റേതായ താത്പര്യങ്ങൾ ഉണ്ടാകും. അത്തരം വാർത്തകൾ വായിച്ച് കൊണ്ട് വിഷയത്തെ വിലയിരുത്തുന്നത് ഉചിതമല്ലെന്നും മന്ത്രി പറഞ്ഞു.
ടൂറിസം മേഖലയെ തന്നെ തകർക്കുന്ന രീതിയാണിത്. ടൂറിസം മന്ത്രിയെയോ സർക്കാരിനെയോ മാദ്ധ്യമങ്ങൾക്ക് അക്രമിക്കാം. എന്നാൽ അത് കേരളത്തിലെ ടൂറിസത്തെയാകെ ബാധിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. ടൂറിസം മേഖലയെ ആകെ തകർക്കുന്ന രീതിയെ ഒന്നിച്ച് എതിർക്കണമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്‌ക്ക് വൻ മുതൽക്കൂട്ടാകുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച പദ്ധതിയാണ് കാരവാൻ ടൂറിസം. 2021 പ്രഖ്യാപിച്ച പദ്ധതി പേപ്പറിൽ മാത്രം ഒതുങ്ങി നിൽക്കുകയാണ്. വാഗ്ദാനങ്ങൾ വിശ്വസിച്ച് കാരവാനും കാരാവൻ പാർക്ക് തുടങ്ങാൻ കോടികൾ മുടക്കിയവർ തീരാ ദുരിതത്തിലാണ്. ഇതിനിടെയിലാണ് മന്ത്രിയുടെ പുതിയ വിശദീകരണം.