കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മോശം റോഡുകളിൽ ടോൾ പിരിവ് നടത്തുന്നത് ന്യായീകരിക്കാനാവില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡുകൾ നല്ല അവസ്ഥയിലല്ലെങ്കിൽ ടോൾപിരിവ് നടത്തുന്നത് ശരിയായ കാര്യമല്ല. സാറ്റ്ലൈറ്റ് അധിഷ്ഠിത ടോൾ എന്ന ശില്പശാലയിൽ സാരിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. വരുന്ന സാമ്പത്തിക വർഷം 5,000 കിലോമീറ്ററിൽ സാറ്റ്ലൈറ്റ് അധിഷ്ഠിത ടോൾ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
‘നിങ്ങൾ നല്ല സേവനം നൽകുന്നില്ലെങ്കിൽ പണം ഈടാക്കരുത്. റോഡ് പണി അവസാനിപ്പിക്കുമ്പോഴേക്കും ടോൾ പിരിക്കാനുള്ള തിടുക്കം കാട്ടരുത്. റോഡുകളുടെ അവസ്ഥ മോശമാകുമ്പോൾ തനിക്ക് നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലും നിരവധി പോസ്റ്റുകളും കാണാം. നല്ല ഗുണനിലവാരമുള്ള റോഡുകൾ നിർമ്മിക്കാനും പരിപാലിക്കാനുമായില്ലെങ്കിൽ ടോൾ പിരിക്കാൻ നിൽക്കരുത്.
കുണ്ടും കുഴിയും ചെളിയും നിറഞ്ഞ മോശം റോഡുകളിൽ നിന്ന് ടോൾ പിരിക്കാൻ തുടങ്ങിയാൽ ജനങ്ങളിൽ നിന്ന് തിരിച്ചടിയുണ്ടാകും. അത് നേരിടേണ്ടത് ഞങ്ങളാണ്. നാഷണൽ ഹൈവേ ഏജൻസികളുടെ ഫീൾഡ് ഓഫീസർമാർ ജനങ്ങളോട് മൃദുലമായി പെരുമാറണം. കാലതാമസം കൊണ്ടുണ്ടാകുന്ന അവരുടെ ബുദ്ധിമുട്ടുകൾ കേൾക്കാനും പരാതികൾ പരിഹരിക്കാനും സംവിധാനം ഉണ്ടായിരിക്കണം”.—ഗഡ്കരി പറഞ്ഞു.