വാഷിംഗ്ടൺ: വിദ്യാഭ്യാസത്തിനെന്ന വ്യാജേന ബന്ധുവിനെ അമേരിക്കയിലേക്ക് കൊണ്ടുപോയി മൂന്ന് വർഷത്തിലേറെ പെട്രോൾ പമ്പിലും കൺവീനിയൻസ് സ്റ്റോറിലും നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ച കുറ്റത്തിന് ഇന്തോ – അമേരിക്കൻ ദമ്പതികൾക്ക് ജയിൽശിക്ഷ. 31 കാരനായ ഹർമൻപ്രീത് സിംഗിന് 135 മാസവും ഭാര്യ കുൽബീർ കൗറിനെ 48 മാസവുമാണ് യുഎസ് കോടതി തടവ് ശിക്ഷ വിധിച്ചത്.
കബളിപ്പിക്കലിന് ഇരയായ ബന്ധുവിന് ഏകദേശം 1.87 കോടി രൂപ (225,210.76 യുഎസ് ഡോളർ) നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. യുഎസിൽ പഠന സൗകര്യം ഒരുക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് ബന്ധുവിനെ ഇവർ അമേരിക്കയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഇമിഗ്രേഷൻ രേഖകൾ കയ്യിലാക്കിയ ശേഷം ഭീഷണിപ്പെടുത്തി ചുരുങ്ങിയ ശമ്പളത്തിന് നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കുകയായിരുന്നു.
മികച്ച വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ആഗ്രഹമാണ് പ്രതികൾ ചൂഷണം ചെയ്തതെന്ന് നീതിന്യായ വകുപ്പിലെ പൗരാവകാശ വിഭാഗം അസിസ്റ്റന്റ് അറ്റോർണി ജനറൽ ക്രിസ്റ്റൺ ക്ലാർക്ക് ചൂണ്ടിക്കാട്ടി. ഇത്തരം നിർബന്ധിത ജോലിയെടുപ്പിക്കൽ ഈ സമൂഹത്തിൽ വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാകണം വിധിയെന്ന് ക്രിസ്റ്റൺ ക്ലാർക്ക് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇരയുടെ സ്വാതന്ത്ര്യവും അവന്റെ അടിസ്ഥാന ആവശ്യങ്ങളും കവർന്നെടുക്കുന്ന സമീപനമാണ് ദമ്പതികൾ സ്വീകരിച്ചതെന്നും ക്രിസ്റ്റൺ കോടതിയിൽ പറഞ്ഞു.
യുഎസിലെത്തുമ്പോൾ സ്കൂൾ വിദ്യാർത്ഥിയായിരുന്നു ഇരയായ വ്യക്തിയെന്നതും കോടതി പരിഗണിച്ചു. ഹർമൻപ്രീത് സിംഗിന്റെ സ്ഥാപനത്തിൽ 2018 മുതൽ 2021 വരെ മൂന്ന് വർഷത്തോളമായിരുന്നു ഇയാളെ ജോലിക്ക് നിർത്തിയത്. മണിക്കൂറുകളോളം വേതനം നൽകാതെ ജോലി ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. കട വൃത്തിയാക്കുന്നത് മുതൽ ഭക്ഷണം പാകം ചെയ്യുന്നതും ഓഫീസ് ജോലികളും വരെ ചെയ്യിപ്പിച്ചിരുന്നു. 12 മുതൽ 17 മണിക്കൂർ വരെയാണ് തുടർച്ചയായി ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും വിചാരണ വേളയിൽ ഹാജരാക്കിയ തെളിവുകളിൽ നിന്ന് വ്യക്തമായിരുന്നു.
ദമ്പതികൾ തങ്ങളുടെ സ്ഥാപനങ്ങളിലും വീട്ടിലും ഇരയെ നിരീക്ഷിക്കാൻ ക്യാമറകളും സ്ഥാപിച്ചിരുന്നു. ഇര നാട്ടിലേക്ക് മടങ്ങാനുള്ള വിസകാലാവധി നീട്ടുകയും ചെയ്തു. പ്രതികൾ ഇരയെ കുൽബീർ കൗറിനെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും വിവാഹം ഉപയോഗിച്ച് ഇരയുടെ കുടുംബ സ്വത്തുക്കൾ കൈക്കലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് റിപ്പോർട്ടുകൾ. തന്റെ രേഖകൾ തിരികെ ആവശ്യപ്പെട്ടപ്പോൾ ദേഹോപദ്രവം ചെയ്തതായും പൊലീസ് കണ്ടെത്തി. അവധിയെടുക്കാൻ ശ്രമിച്ചതിന് ഇരയെ തോക്ക് ഉപയോഗിച്ചും ഭീഷണിപ്പെടുത്തിയിരുന്നു.