കൊച്ചി; നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പിറന്നാൾ വേറിട്ട രീതിയിൽ ആഘോഷമാക്കി കൊച്ചി നഗരത്തിലെ യുവാക്കളുടെ കൂട്ടായ്മ. തെരുവിൽ കഴിയുന്നവർക്ക് പായസവിതരണം നടത്തിയാണ് കലൂരിലെ ചെറുപ്പക്കാർ പ്രിയനടന്റെ പിറന്നാൾ ആഘോഷിച്ചത്.
കലൂരിലുളള ഒരു സൗഹൃദക്കൂട്ടായ്മയാണ് മധുര വിതരണം നടത്തിയത്. അദ്ദേഹത്തെപ്പോലുളള മനുഷ്യസ്നേഹികൾ വരണം എന്നാലേ നാടിന് എന്തെങ്കിലും പുരോഗതിയുണ്ടാകൂവെന്ന് ആയിരുന്നു ഇവരുടെ പ്രതികരണം. തോറ്റതിന് ശേഷവും തൃശൂരിലെ ജനങ്ങളുടെ മനസ് കയ്യിലെടുത്ത് വിജയിച്ചാണ് ഇപ്പോൾ കേന്ദ്രമന്ത്രിയായത്. എന്തെങ്കിലും അദ്ദേഹം നാടിന് വേണ്ടി ചെയ്യും എന്ന പ്രതീക്ഷയുണ്ടെന്ന്
വേറിട്ട ആഘോഷം സംഘടിപ്പിച്ച യുവാക്കളിൽ ഒരാളായ ശരത് പറഞ്ഞു.
അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് ഒരുപാട് ആരാധന തോന്നിയിട്ടുണ്ട്. ആ ആരാധനയ്്ക്ക് പുറമേ അദ്ദേഹത്തിന് മനുഷ്യരോടുളള സമീപനത്തിൽ ഞങ്ങൾ ഒരുപാട് പ്രചോദിതരാണെന്നും ശരത് പറഞ്ഞു
രാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയിലെ നന്മ നിറഞ്ഞ മനുഷ്യന്റെ ആരാധകരാണ് തങ്ങളെന്ന് ഇവർ പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിറന്നാളും അത്തരത്തിലുള്ള അടയാളപ്പെടുത്തലാകണമെന്ന ചിന്തയിലാണ് റോഡരികിൽ തല ചായ്ക്കുന്നവരിലേക്ക് എത്തിയത്.
യുത്ത് കോൺഗ്രസ് കലൂർ മണ്ഡലം പ്രസിഡന്റായിരുന്ന വിനു രവീന്ദ്രൻ, ശരത്, പ്രിൻസ്, ഫാബിൻ, പ്രതീഷ് തുടങ്ങിയ സുഹൃത്തുക്കളാണ് മധുരവിതരണത്തിന് മുന്നിട്ടിറങ്ങിയത്. രാഷ്ട്രീയത്തിനപ്പുറം നാടിന് നന്മ ചെയ്യുന്നവരുടെയും സ്വാന്തനമാകുന്നവടെയും പിന്നിലാണ് അണിനിരക്കേണ്ടതെന്നാണ് ഈ സൗഹൃദ കൂട്ടായ്മയുടെ പക്ഷം.