ന്യൂഡൽഹി: ഇന്ത്യക്കാരെ മുഴുവൻ നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ അവഹേളിച്ച സാം പിത്രോദയെ വീണ്ടും ഓവർസീസ് കോൺഗ്രസ് ചെയർമാനായി നിയമിച്ച കോൺഗ്രസിനെ വിമർശിച്ച് ബിജെപി. പിത്രോദയുടെ രാജിയും പുനർനിയമനവും എല്ലാം ഇലക്ഷൻ ഗിമ്മിക്ക് ആയിരുന്നുവെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയെ വഞ്ചിക്കുകയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പിന് പിന്നാലെ സാം പിത്രോദയെ തിരിച്ചുകൊണ്ടുവന്നു. എഐസിസിയുടെ വാർത്താക്കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു അമിത് മാളവ്യയുടെ ട്വീറ്റ്. വിഷയത്തിൽ പിത്രോദയെയും കോൺഗ്രസിനെയും വിമർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു അഭിമുഖവും അമിത് മാളവ്യ പിന്നീട് പങ്കുവെച്ചു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ദക്ഷിണേന്ത്യയിലെയും മധ്യവർഗക്കാരെ ലക്ഷ്യമിട്ടാണ് പിത്രോദയുടെ പരാമർശമെന്നും അത് വ്യക്തിപരമല്ല, രാഹുലിന് വേണ്ടിയാണെന്നുമുളള മോദിയുടെ പ്രതികരണമാണ് അമിത് മാളവ്യ ഓർമ്മിപ്പിച്ചത്. പരാമർശം കൊണ്ട് കോൺഗ്രസിനുണ്ടായ താൽക്കാലിക പ്രശ്‌നം മാറിയാൽ പിത്രോദയെ വീണ്ടും നിയമിക്കുമെന്നും മോദി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യവും അമിത് മാളവ്യ എടുത്തുപറഞ്ഞു.
ഇന്ത്യയിൽ പടിഞ്ഞാറ് ഭാഗത്തുളളവർ അറബികളെപ്പോലെയും വടക്കുകിഴക്കൻ മേഖലയിൽ ചൈനക്കാരെപ്പോലെയും ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയുമാണെന്നും ആയിരുന്നു സാം പിത്രോദയുടെ പരാമർശം. യുഎസ് മാദ്ധ്യമമായ ദ സ്റ്റേറ്റ്‌സ്മാന് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. സംഭവത്തിൽ രാജ്യമെങ്ങും വലിയ പ്രതിഷേധമുയർന്നതോടെ പിത്രോദ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വക്കുകയായിരുന്നു.