യൂറോ കപ്പിലെ യുക്രെയ്ൻ – ബെൽജിയം നിർണായക മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. പോയിന്റ് നിലയിൽ തുല്യരായിരുന്ന ഇരു ടീമുകൾക്കും പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റ് നേടാൻ മത്സരം നിർണായകമായിരുന്നു. ഗോൾരഹിത സമനിലയിലാണ് മത്സരം അവസാനിച്ചതെങ്കിലും ഗോൾ വ്യത്യാസം കണക്കിലെടുത്ത് യുക്രെയ്ന് പുറത്തേക്കുളള വഴി തെളിയുകയായിരുന്നു.
ഗ്രൂപ്പിലെ സ്ലൊവാക്യ റൊമാനിയ മത്സരം സമനിലയിലായതോടെയാണ് യുക്രെയ്ന് കണ്ണീരോടെ മടങ്ങേണ്ടി വന്നത്. ആദ്യ കളിയിൽ റൊമാനിയയോട് നേരിട്ട തോൽവി (3-0) ക്ക് യുക്രെയ്ന് വലിയ വിലയാണ് നൽകേണ്ടി വന്നത്. നാല് പോയിന്റുകൾ നേടിയിട്ടും യൂറോയുടെ ചരിത്രത്തിൽ പ്രീ ക്വാർട്ടർ കാണാതെ പുറത്തുപോകേണ്ടി വന്ന ടീമാണ് യുക്രെയ്ൻ.
ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിട്ടാണ് ബെൽജിയം പ്രീ ക്വാർട്ടറിലേക്ക് കടന്നത്. ഏഴാം മിനിറ്റിൽ തന്നെ ബെൽജിയം ക്യാപ്റ്റൻ കെവിൻ ഡിബ്രുയിന് വഴിയൊരുക്കിയെങ്കിലും വിജയം കണ്ടില്ല. ആദ്യ 40 മിനിറ്റിൽ 45 തവണയാണ് ഡിബ്രുയിന്റെ കാലിൽ പന്ത് എത്തിയത്. എന്നാൽ ഒരിക്കൽ പോലും ലക്ഷ്യത്തിലെത്തിയില്ല
രണ്ടാം പകുതിയിൽ യുക്രെയ്ൻ കൂടുതൽ ആക്രമണം പുറത്തെടുത്തു. അവസരങ്ങൾ തുറന്നെങ്കിലും ഗോളാക്കാൻ കഴിഞ്ഞില്ല. 82 ാം മിനിറ്റിൽ റസ്ലാനിലൂടെ ലഭിച്ച അവസരവും മുതലാക്കാനായില്ല. പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സമനില മതിയെന്നിരിക്കെ യുക്രെയ്ൻ ഗോൾ അടിക്കുന്നത് തടയാനായിരുന്നു ബെൽജിയം കൂടുതൽ ശ്രദ്ധിച്ചത്.
റുമാനിയ, ബെൽജിയം, സ്ലൊവാക്യ, യുക്രെയ്ൻ ടീമുകളായിരുന്നു ഗ്രൂപ്പ് ഇയിൽ ഉണ്ടായിരുന്നത്. നാല് ടീമുകളും മൂന്ന് പോയിന്റുകൾ വീതം നേടി തുല്യത പാലിച്ചതിനെ തുടർന്നാണ് അവസാന മത്സരം എല്ലാ ടീമിനും നിർണായകമായത്. കഴിഞ്ഞ ദിവസം റുമാനിയയെ 2-0 ത്തിന് തോൽപിച്ചതോടെയാണ് ബെൽജിയത്തിന് സാധ്യതകൾ തെളിഞ്ഞത്.