ന്യൂഡൽഹി: വൈക്കോൽ വെട്ടുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയതിന് പിന്നാലെ രക്തം വാർന്ന് ഇന്ത്യൻ പൗരൻ മരിച്ച സംഭവത്തിൽ പാർലമെന്റിൽ അനുശോചനം രേഖപ്പെടുത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇതിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും മെലോണി പറഞ്ഞു. ഈ കൊടുംക്രൂരതയ്‌ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മെലോണി വ്യക്തമാക്കി.
പഞ്ചാബ് സ്വദേശിയായ സത്നാം സിംഗാണ് ഇറ്റലിയിലെ ലാറ്റിന ഗ്രാമത്തിൽ വച്ച് അതിദാരുണമായി മരിച്ചത്. ലാറ്റിനയിലെ ഫാമിൽ ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കൈ കുടുങ്ങിയാണ് സത്നാം സിംഗ് മരണപ്പെട്ടത്. സംഭവത്തിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവർ ഇയാളെ കെട്ടിടത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. രക്തം വാർന്നാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
സത്നാം സിംഗിന്റെ മരണത്തെ തുടർന്ന് പ്രതികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് ഇറ്റലിയിലെ തൊഴിൽ മന്ത്രി മറീന കാൽഡെറോൺ അറിയിച്ചു.