ന്യൂഡൽഹി: ഭരണഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണവും രാജ്യത്തിന്റെ ചരിത്രത്തിലെ ഇരുണ്ട അദ്ധ്യായവുമായിരുന്നു 1975ലെ അടിയന്തരാവസ്ഥയെന്ന് ആവർത്തിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ഭരണഘടനാ വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തെ ജനങ്ങൾക്ക് വിജയിക്കാൻ സാധിച്ചുവെന്നും രാഷ്‌ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷട്രപതി.
” ഇന്ദിരാ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് 50 വർഷം പിന്നിട്ടിരിക്കുന്നു. 1975 ജൂൺ 25നാണ് ആ കറുത്ത അദ്ധ്യായം ഇന്ത്യൻ ചരിത്രത്തിൽ പതിഞ്ഞത്. ഭരണഘടനയ്‌ക്കെതിരായുള്ള ആക്രമണമായിരുന്നു അത്. ഇതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. സർക്കാരിനെ എതിർക്കുന്നവരെ അടിച്ചമർത്താൻ ശ്രമിച്ചു. എന്നാൽ ഭരണഘടന വിരുദ്ധ ശക്തികളുടെ മേൽ രാജ്യത്തിന് വിജയം കണ്ടെത്താൻ സാധിച്ചു.”- ദ്രൗപദി മുർമു പറഞ്ഞു.
ജനങ്ങളുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ദിനങ്ങളായിരുന്നു അടിയന്താരവസ്ഥക്കാലത്ത് നാം കണ്ടത്. ജനവികാരം മനസിലാക്കുന്നിടത്ത് നിന്നാണ് ജനങ്ങളെ സേവിക്കാൻ കഴിയുന്ന മികച്ച ഗവൺമെന്റ് രൂപിക്കാൻ സാധിക്കുകയുള്ളൂവെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.
മോദി സർക്കാർ ഭരണഘടനയെ ആക്രമിക്കുമെന്ന കോൺഗ്രസിന്റെ കപടപ്രചാരണങ്ങൾക്കുളള മറുപടി കൂടിയായിരുന്നു ഇന്ദിര സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ അടിയന്തരാവസ്ഥയെ കുറിച്ചുള്ള രാഷ്‌ട്രപതിയുടെ പരാമർശങ്ങൾ. 18-ാം ലോക്‌സഭയുടെ സംയുക്ത സമ്മേളനത്തിൽ രാഷ്‌ട്രപതിക്ക് പുറമെ സ്പീക്കർ ഓം ബിർളയും ഉപരാഷ്‌ട്രപതി ജഗ്ധീപ് ധൻകറും അടിയന്തരാവസ്ഥയെ വിമർശിച്ചിരുന്നു.