തിരുവനന്തപുരം: കെഎസ്ആർടിസി പൂർണമായും കമ്പ്യൂട്ടർവത്ക്കരിക്കുമെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ. കമ്പ്യൂട്ടർവത്ക്കരിക്കുന്നതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ബസ് സമയം, സീറ്റ് ബുക്കിംഗ്, ബസിന്റെ കണ്ടീഷൻ എന്നിവയെല്ലാം ഉൾപ്പെടുത്തിയായിരിക്കും മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കുന്നത്. ആറ് മാസത്തിനകം ഇത് പുറത്തിറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ എസി ബസുകളിലേക്ക് മാറും. സ്ലീപ്പർ ബസുകളും സെമി സ്ലീപ്പർ ബസുകളും കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.
കേന്ദ്ര നയത്തിന്റെ ഭാഗമായി 15 വർഷത്തോളം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കേണ്ടതുണ്ട്. ആരോഗ്യ വകുപ്പിൽ മാത്രം 865 വാഹനങ്ങൾ പൊളിക്കേണ്ടി വരും. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ജീവനക്കാർ മുഴുവൻ ജോലിയില്ലാതെയാകും. വാഹനങ്ങൾ പൊളിക്കാനുള്ള നടപടികൾ ഉടൻ നടക്കും. പൊളിക്കലിനുള്ള ടെൻഡർ വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞ കുറെ വർഷങ്ങളായി സർക്കാരാണ് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്. ഒരുമിച്ച് ശമ്പളം കൊടുക്കാനുള്ള പണം ഖജനാവിലില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.