മുംബൈ; താനെയിലെ അനധികൃത പബ്ബുകളും ബാറുകളും ലഹരി വിൽപന നടത്തുന്ന അനധികൃത കേന്ദ്രങ്ങളും ഇടിച്ചുനിരത്തുമെന്ന് മുന്നറിയിപ്പ് നൽകി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വർദ്ധിക്കുന്നതായ റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി.
താനെയിലെയും മീര ഭൈന്ദറിലേയും മുനിസിപ്പൽ, പൊലീസ് കമ്മീഷണർമാർക്കാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. അനധികൃതമായി പ്രവർത്തിക്കുന്ന പബ്ബുകളും ബാറുകൾക്കുമെതിരെ കർശന നടപടിയെടുക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. നഗരങ്ങളെ ലഹരി വിമുക്തമാക്കുകയാണ് ലക്ഷ്യം.
പൂനെയിലെ യുവാക്കളിൽ ലഹരി ഉപയോഗം വർധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനെത്തുടർന്ന് പൂനെയിലെ അനധികൃത മദ്യ-മയക്കുമരുന്ന് കേന്ദ്രങ്ങൾ പൊളിച്ചു നീക്കാൻ മുഖ്യമന്ത്രി പൊലീസ്, മുൻസിപ്പൽ കമ്മീഷണർമാർക്ക് നിർദേശം നൽകിയിരുന്നു. ഇതേ മാതൃകയിലുള്ള നടപടികൾ മറ്റു നഗരങ്ങളിലും സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. അന്താരാഷ്‌ട്ര ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ഇന്ത്യയെ ലഹരി വിമുക്ത രാഷ്‌ട്രമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.