ന്യൂഡൽഹി: പാർലമെന്റിന്റെ ആദ്യ സമ്മേളനത്തിൽ തന്നെ സെങ്കോൽ വിവാദം വീണ്ടും ഉയർത്തി പ്രതിപക്ഷം. ഇത് രാജാധികാരത്തിന്റെ ദണ്ഡ് ആണെന്നും പാർലമെന്റിൽ നിന്നും നീക്കണമെന്നും സമാജ് വാദി പാർട്ടി എംപി ആർകെ ചൗധരിയാണ് ആവശ്യപ്പെട്ടത്. എന്നാൽ രാവിലെ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഭരണപക്ഷം സ്വീകരിച്ചത് സെങ്കോൽ ഏന്തിയായിരുന്നു.
പാർലമെന്റ് കവാടം മുതൽ സെങ്കോലേന്തിയ സുരക്ഷാ ഉദ്യോഗസ്ഥന് പിന്നിലായിട്ടാണ് ദ്രൗപതി മുർമു പാർലമെന്റിലേക്ക് എത്തിയത്. ഇതിന് പിന്നാലെയാണ് സമാജ് വാദി പാർട്ടി എംപിയുടെ അഭിപ്രായവും ചർച്ചയായത്. സെങ്കോൽ നീക്കണമെന്ന് പറയുന്നവർക്ക് സർക്കാർ നൽകുന്ന ശക്തമായ മറുപടിയാണ് രാഷ്ട്രപതിക്ക് നൽകിയ സ്വീകരണത്തിൽ കണ്ടത്. ജനാധിപത്യത്തിന്റെ അടയാളം ഭരണഘടനയാണെന്നും ജനാധിപത്യത്തെ സംരക്ഷിക്കാൻ സെങ്കോൽ പാർലമെന്റിൽ നിന്ന് നീക്കണമെന്നുമാണ് ആർകെ ചൗധരിയുടെ ആവശ്യം.
കോൺഗ്രസ് ഉൾപ്പെടെയുളള കക്ഷികൾ എതിർത്തെങ്കിലും വലിയ ജനപിന്തുണയോടെയാണ് രണ്ടാം മോദി സർക്കാർ പുതിയ പാർലമെന്റിൽ സെങ്കോൽ സ്ഥാപിച്ചത്. ഭാരതത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടാണ് സെങ്കോൽ പുതിയ പാർലമെന്റിൽ സ്ഥാപിച്ചത്. സെങ്കോൽ നീക്കണമെന്ന് പറയുന്നതിലൂടെ സമാജ് വാദി പാർട്ടി എംപി ഭാരത സംസ്കാരത്തെയും തമിഴ് സംസ്കാരത്തെയും അവഹേളിക്കുകയാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്തിന്റെ സംസ്കാരത്തെയും ആചാരത്തെയും അവഹേളിക്കുന്ന തരത്തിലേക്ക് ഇൻഡി സഖ്യം മടങ്ങിയെത്തിയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. ചെങ്കോൽ ധർമ്മത്തിന്റെ പ്രതീകമാണെന്നും നെഹ്റു നാടു കടത്തിയ സെങ്കോലിനെ പുനസ്ഥാപിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്തതെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു. ആർകെ ചൗധരിയുടെ പരാമർശം തമിഴ്നാട്ടിലെ അധീനങ്ങളെ അവഹേളിക്കുന്നതാണെന്നും അണ്ണാമലൈ പറഞ്ഞു.