മാലെ: പ്രസിഡന്റ് മൊഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം ചെയ്‌തെന്ന ആരോപണത്തിൽ മാലദ്വീപിൽ രണ്ട് മന്ത്രിമാർ അറസ്റ്റിൽ. പരിസ്ഥിതി മന്ത്രി ഷംനാസ് സലീമും അവരുടെ മുൻ ഭർത്താവും പ്രസിഡന്റിന്റെ ഓഫീസ് ചുമതലയുളള മന്ത്രിയുമായ ആദം റമീസുമാണ് അറസ്റ്റിലായത്. പ്രാദേശിക മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ എന്ത് തരത്തിലുളള ദുർമന്ത്രവാദക്രിയയാണ് ഇവർ ചെയ്തതെന്ന കാര്യം പുറത്തുവന്നിട്ടില്ല. മറ്റ് രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഞായറാഴ്ചയാണ് ഇവരെ രണ്ടുപേരെയും ഷംനാസിനെയും അറസ്റ്റ് ചെയ്തത്. എന്നാൽ വിവരം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പ്രാദേശിക മാദ്ധ്യമങ്ങൾക്ക് വിവരം ചോർന്നു കിട്ടിയതോടെയാണ് പുറംലോകമറിഞ്ഞത്. മൂവരെയും ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
അറസ്റ്റിലായതോടെ ഷംനാസ് സലീമിനെ പരിസ്ഥിതിമന്ത്രിയുടെ ചുമതലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. വ്യാഴാഴ്ച റമീസിനെയും സസ്‌പെൻഡ് ചെയ്തു.
മാലെ സിറ്റി കൗൺസിൽ മേയറായി മൊഹമ്മദ് മുയിസു പ്രവർത്തിച്ചിരുന്ന കാലം മുതൽ മൂവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ഈ സമയത്ത് മുയിസുവിന്റെ ഏറ്റവും അടുത്ത ആളായിരുന്നു ആദം റമീസ്. ഏതാനും മാസങ്ങളായി പൊതുപരിപാടികളിൽ റമീസ് പ്രത്യക്ഷപ്പെടാറില്ലായിരുന്നു. എന്നാൽ മാലദ്വീപ് സർക്കാരോ പ്രസിഡന്റിന്റെ ഓഫീസോ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും നൽകിയിരുന്നില്ല.