ന്യൂഡൽഹി: ശക്തമായ മഴയിൽ ഇന്ദിരാഗാന്ധി അന്തരാഷ്‌ട്ര വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടം അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് എയർപോർട്ട് മാനേജ്‌മെന്റ്. ടെർമിനലിന്റെ സാങ്കേതിക തകരാറുകൾ സമിതി വഴി പരിശോധിക്കുമെന്നും മറ്റ് തകരാറുകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിൽ രക്ഷാ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. അഗ്നിശമനസേനയും മെഡിക്കൽ ടീമും സ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ടെർമിനൽ 1-ലെ മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു. അപകടത്തിന്റെ കാരണം സമിതി ഉടൻ കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇന്ന് പുലർച്ചെയോടെയാണ് കനത്ത മഴയിൽ ടെർമിനൽ 1 തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 3 ലക്ഷം വീതവും ധനസഹായം നൽകുമെന്ന് കേന്ദ്രസർക്കാർ പറഞ്ഞിട്ടുണ്ട്. ഡൽഹിക്ക് പുറമെ മറ്റ് വിമാനത്താവളങ്ങളിലേയും സാങ്കേതിക തകരാറുകൾ പരിശോധിച്ചു വരികയാണ്.
24 മണിക്കൂറിനിടെ 228 മില്ലിമീറ്റർ മഴയാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അപകട സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.