ന്യൂഡൽഹി: യോഗ്യതാ പരീക്ഷയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ബിഹാർ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപകർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജോലിയിൽ തുടരണമെങ്കിൽ 2023 ൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന യോഗ്യത പരീക്ഷ പാസാകണമെന്ന നിബന്ധനയ്ക്കെതിരെയാണ് അദ്ധ്യാപകർ സുപ്രീം കോടതിയെ സമീപിച്ചത്.
യോഗ്യതാ പരീക്ഷയിൽ നിന്നും ഒഴിഞ്ഞുമാറാം എന്നുവരെ അദ്ധ്യാപകർ ചിന്തിച്ചതെങ്ങനെയെന്ന് കോടതി ചോദിച്ചു. ജോലികിട്ടിയ ബിരുദാനന്തര ബിരുദധാരികൾക്ക് ഒരു അവധി അപേക്ഷ പോലും എഴുതാൻ കഴിയുന്നില്ല. ഇതാണോ രാജ്യത്തെ വിദ്യാഭാസ നിലവാരം? ജസ്റ്റിസ് ബിവി നഗരത്ന ചോദിച്ചു.
ബീഹാർ പോലെയൊരു സംസ്ഥാനം ഈ സ്ഥിതി മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോൾ, അതിനായി യോഗ്യതാ പരീക്ഷ നടത്തുമ്പോൾ അതും എതിർക്കുന്നതെന്തിനെന്ന് കോടതി ചോദിച്ചു. രാഷ്ട്രം കെട്ടിപ്പടുക്കാനാണ് അദ്ധ്യാപകർ സഹായിക്കേണ്ടതെന്നും യോഗ്യതാ പരീക്ഷകൾ നേരിടാൻ കഴിയുന്നില്ലെങ്കിൽ ജോലി രാജിവെക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. തുടർന്ന് ജസ്റ്റിസ് നാഗരത്ന പട്ന ഹൈക്കോടതിയുടെ തീരുമാനം ശരിവെക്കുകയും സംസ്ഥാന നിയമത്തിനെതിരായ ഹർജികൾ തള്ളുകയും ചെയ്തു.
കരാർ അടിസ്ഥാനത്തിൽ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും നിയമിച്ച നാല് ലക്ഷത്തോളം അദ്ധ്യാപകരാണ് കേസിൽ ഉൾപ്പെട്ടത്. കരാർ അധ്യാപകർക്ക് യോഗ്യതാ പരീക്ഷ വിജയിച്ചില്ലെങ്കിൽ ജോലിയിൽ തുടരാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് അദ്ധ്യാപകർ സുപ്രീംകോടതിയെ സമീപിച്ചത്.