തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ സ്വത്ത് വകകൾ കണ്ടുകെട്ടി ഇഡി. 29 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന്റെ പേരിൽ പാർട്ടി വാങ്ങിയ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. 77,63,000 രൂപയുടെ സ്വത്തുക്കൾ വരുമിത്. ഇവയിൽ പാർട്ടി ഓഫീസിനായി വാങ്ങിയ അഞ്ച് സെൻ്റ് ഭൂമിയുമുണ്ട്. കേസിൽ സിപിഎമ്മിനെ കൂടി ഇഡി പ്രതി ചേർത്തു.
കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തി ബാങ്കിനെ കബളിപ്പിച്ചരുടെ സ്വത്ത് വകകളും കണ്ടുകെട്ടിയതിലുണ്ട്. കൂടാതെ സിപിഎമ്മിന്റെ 5 ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചു. കരുവന്നൂർ സഹകരണ ബാങ്കിലെ എട്ട് അക്കൗണ്ടുകൾ അടക്കമാണ് മരവിപ്പിച്ചത്. ഇവയിലൊന്ന് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടേതും രണ്ടെണ്ണം തൃശൂർ ജില്ലാ കമ്മിറ്റിയുടേതുമാണ്.
അതേസമയം സ്വത്തുക്കൾ കണ്ടുകെട്ടിയ കാര്യം അറിഞ്ഞിട്ടില്ലെന്നാണ് എംഎം വർഗീസിന്റെ പ്രതികരണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വത്തുമരവിപ്പിച്ചതായി തന്നെ അറിയിച്ചിട്ടില്ലെന്നും ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡിയുടെ ഔദ്യോഗിക വിവരം ലഭിച്ചതിനുശേഷം പ്രതികരിക്കാമെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിലപാട്.