നിരന്തരം അപ്ഡേറ്റുകൾ സമ്മാനിച്ച് ഉപയോക്താക്കളെ പരമാവധി സംതൃപ്തിപ്പെടുത്താൻ മെറ്റ സദാ ശ്രമിക്കുന്നു. അത്തരത്തിൽ പുത്തനൊരു കിടിലൻ അപ്ഡേറ്റാണ് ഏറ്റവുമൊടുവിലായി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം മുതൽ വാട്സാപ്പ്, ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ആപ്പുകളിലെല്ലാം ഒരു നീല വളയം പ്രത്യക്ഷപ്പെട്ടു. എന്താണെന്ന് തിരഞ്ഞ് തിരഞ്ഞ് സംഭവം പലർക്കും പിടികിട്ടിയിട്ടുമുണ്ടാകും. അറിയാത്തവർ സംഭവം മിസ് ആക്കല്ലേ..
സംഭവം വേറെയൊന്നുമല്ല, മെറ്റയുടെ പുത്തൻ ഫീച്ചറാണ് വളയം. മെറ്റ എഐ സേവനം ഇന്ത്യയിലും ലഭ്യമായി തുടങ്ങിയതിന്റെ ശുഭസൂചനയാണിത്. ചാറ്റ് ജിപിടി പോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് കൊണ്ടുള്ള ചാറ്റ്ബോട്ടാണ് മെറ്റ എഐ. മനുഷ്യന്റെ പണി എളുപ്പമാക്കി തരുന്ന സംഗതിയാണ് ഇത്. എന്താണ് വേണ്ടതെന്ന് ഒന്ന് സൂചിപ്പിച്ചാൽ മാത്രം മതി. ബാക്കിയെല്ലാം സ്ക്രീനിൽ തരും.
ചിലപ്പോൾ തോന്നാം, ആൾ പാശ്ചാത്യനാണെന്ന്. എന്നാൽ മലയാളം പറഞ്ഞാലും മെറ്റ എഐയ്ക്ക് പിടികിട്ടും. ഹായ് എന്താ വിശേഷം, ചോറുണ്ടോ, മഴയുണ്ടോ എന്നൊക്കെ ചോദിച്ചാണ് മെറ്റ എഐയെ മലയാളി സ്വീകരിച്ചത്. അതേ സമയം പതിവ് ശൈലിയിലാണ് മലയാളികൾ എഐയെ വരവേറ്റത്. എഐ ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ പലതും ട്രോളുകളായി പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു.
ചോറുണ്ടോ ബ്രോ, മഴയുണ്ടോ ആശാനേ തുടങ്ങിയ ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും വൈറലാണ്. ചോറുണ്ടോ എന്ന ചോദ്യത്തിന് ലഞ്ച് കഴിച്ചോയെന്ന ഇംഗ്ലീഷ് ചോദ്യത്തിന്റെ അനൗപചാരിക മലയാളം കുശലാന്വേഷണമാണെന്നാണ് വിശദീകരണമാണ് എഐ നൽകുന്നത്. ഞാൻ എഐ ആണെന്നും എനിക്ക് ശരീരമില്ലെന്നും അതുകൊണ്ട് ആഹാരം വേണ്ടെന്നും എഐ വിശദീകരിക്കുന്നു.
ചാറ്റിംഗ് മാത്രമാണ് ജോലിയെന്നും എപ്പോഴും സഹായിക്കാനും ഞാൻ തയ്യാറാണ്. മഴയുണ്ടോ ആശാനെ എന്ന ചോദ്യത്തിനും സമാനമായ മറുപടിയാണ്. തനിക്ക് തത്സമയ കാലാവസ്ഥ വിവരങ്ങൾ ലഭിക്കില്ലെന്നും എന്നാൽ മഴയുണ്ടോയെന്ന് അറിയാനുള്ള വഴികൾ പറഞ്ഞ് തരാൻ എനിക്ക് സാധിക്കുമെന്നും എഐ മറുപടി പറയുന്നു. കുശലാന്വേഷണം മാത്രമല്ല, സഹായങ്ങൾ നൽകാനും മെറ്റ എഐയ്ക്ക് സാധിക്കും.















