തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുള്ള ഫണ്ടിംഗ് നടത്തിയത്
കള്ളക്കടത്തുകാരൻ ഫയാസാണെന്ന് സ്‍പെഷ്യൽ ഇന്‍വെസ്റ്റിഗേഷന്‍ തലവൻ എൻ. ശങ്കർ റെഡ്ഡി കണ്ടെത്തിയിരുന്നതായി കെ. കെ രമ എംഎൽഎ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് അന്നത്തെ സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിരുന്നതായും ജനം ടിവിയുടെ പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയിൽ കെ. കെ രമ പറഞ്ഞു.
ടി പി വധക്കേസിലെ പ്രതി മോഹനനെ കോഴിക്കോട് ജയിൽ സന്ദർശിച്ചയാളാണ് കള്ളക്കടത്തുകാരൻ ഫയാസ്. ഇരുവരും ഒന്നര മിനിട്ടോളം സംസാരിക്കുന്ന സിസിടിവി ദൃശ്യം എല്ലാവരും കണ്ടതാണ്. ആ ഫയാസാണ് കുറ്റകൃത്യത്തിന് വേണ്ട മുഴുവൻ ഫണ്ടിംഗ് നടത്തിയത്. ശങ്കർ റെഡ്ഡി ഇക്കാര്യം കണ്ടെത്തിയിരുന്നതായും കെ. കെ രമ വെളിപ്പെടുത്തി.
സിപിഎമ്മിൽ നിന്നും പുറത്ത് പോയ മനു തോമസിന് ചന്ദ്രശേഖരന് സമാനമായ അവസ്ഥ
വരുമോയെന്ന് ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. പാർട്ടിക്കകത്ത് നിന്ന് കണ്ടുമടുത്ത് പുറത്തു പോയതാണ് ആ ചെറുപ്പക്കാരൻ. തന്നെ അസ്വസ്ഥമാക്കിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമെന്ന നിലയിലും ഡിവൈഎഫ്ഐ നേതാവ് എന്ന നിലയിലും പ്രവർത്തിച്ചിരുന്നതിനാൽ ഒരുപാട് കാര്യങ്ങൾ അയാൾക്ക് അറിവുണ്ടാകും. ചന്ദ്രശേഖരനെക്കാളും ഉയർന്ന ആളാണ്. അത്തരം ഒരു വ്യക്തിയുടെ വെളിപ്പെടുത്തലുകൾ തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതാണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളുകളാണ് സിപിഎമ്മിൽ ഉള്ളത്. മനു തോമസിന്റെ വീടിന് മുന്നിൽ ഇന്നോവ എത്തുമോയെന്ന് ഭയപ്പെടുന്നതായും കെ കെ രമ കൂട്ടിച്ചേർത്തു.















