എറണാകുളം: ആനപ്രേമികളുടെ പ്രിയങ്കരിയായ ഗജറാണി ചോറ്റാനിക്കര സീതക്കുട്ടിയ്‌ക്ക് സ്മാരകം. സീതക്കുട്ടിയുടെ രൂപത്തിലുള്ള പ്രതിമ തോട്ടയ്‌ക്കാട് യമുന എന്ന ആന അനാച്ഛാദനം ചെയ്തു. ആറ് പതിറ്റാണ്ടിലേറെ ചോറ്റാനിക്കരയമ്മയുടെ തിടമ്പേറ്റിയ ആനയായിരുന്നു സീതക്കുട്ടി.
2021-ലാണ് ആന ചരിഞ്ഞത്. ചോറ്റാനിക്കരയിൽ നടയ്‌ക്കിരുത്തിയപ്പോൾ മുതൽ ഏവരുടെയും പ്രിയങ്കരിയായി സീതക്കുട്ടി മാറി. ചോറ്റാനിക്കര ഭഗവതിയെ ദർശിക്കാനായി എത്തുന്ന ഭക്തരെ ഇനി സീതക്കുട്ടി വരവേൽക്കുമെന്നും ആന ചരിഞ്ഞെങ്കിലും അവളോടുള്ള സ്‌നേഹം എന്നും ചോറ്റാനിക്കര പ്രദേശവാസികളുടെ മനസിലുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ശിൽപി സൂരജ് നമ്പ്യാട്ട് സീതക്കുട്ടിയുടെ പ്രതിമ നിർമിച്ചത്.
വളരെ കുഞ്ഞായിരുന്ന സമയത്താണ് സീതക്കുട്ടി ചോറ്റാനിക്കര നിവാസികളുടെ ഇടയിലെത്തിയത്. കൊച്ചു കുട്ടികൾക്ക് പോലും അടുത്ത് ഇടപഴകാൻ സാധിക്കുന്ന വളരെ ശാന്തമായ പ്രകൃതമായിരുന്നു അവളുടേത്.
സീതക്കുട്ടിയുടെ അവസാന നാളുകളിലും സംസ്‌കാരത്തിലും പങ്കെടുക്കാൻ ആയിരക്കണക്കിന് ജനങ്ങളായിരുന്നു ഒത്തുകൂടിയത്. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നത് കണ്ടെന്നും ഇതിൽ നിന്നാണ് ചോറ്റാനിക്കരുടെ ഗജറാണിയുടെ പ്രതിമ സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തിയതെന്നും പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. നാട്ടുകാരിൽ നിന്നും പഞ്ചായത്തിൽ നിന്നും പണം സമാഹാരിച്ചാണ് പ്രതിമ നിർമിച്ചത്.