വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണം യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയായെന്ന് എസ്എഫ്‌ഐ. മാദ്ധ്യമങ്ങൾ സൃഷ്ടിച്ച പൊതുബോധത്തെ ചെറുക്കാൻ കഴിഞ്ഞില്ലെന്നും വിഷയം കൈകാര്യം ചെയ്തതിൽ സംഘടനയ്‌ക്ക് ജാഗ്രത കുറവുണ്ടായെന്നും വയനാട് ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടാൻ സംഘടനയ്‌ക്ക് കഴിഞ്ഞില്ല. വിവിധ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഇത് എസ്എഫ്‌ഐക്ക് തിരിച്ചടിയായി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഉൾപ്പെടെ ഭരണം നഷ്ടമായി. സുൽത്താൻ ബത്തേരിയിലാണ് എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം നടക്കുന്നത്. പ്രതിനിധികളുടെ പൊതുചർച്ചയിലാണ് വിഷയം ഉയർന്നുവന്നത്.
അതേസമയം, സിദ്ധാർത്ഥിന്റെ മരണത്തിൽ കോളേജ് അധികൃതർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ കമ്മീഷൻ വിലയിരുത്തി. മുൻ ഡീൻ എം.കെ നാരായണൻ, മുൻ അസിസ്റ്റന്റ് വാർഡൻ പ്രൊഫ. കാന്തനാഥൻ എന്നിവർക്ക് ജാഗ്രത കുറവുണ്ടായെന്നാണ് കണ്ടെത്തൽ. അന്വേഷണ കമ്മീഷൻ വൈസ് ചാൻസലർക്ക് റിപ്പോർട്ട് കൈമാറി. അതിക്രൂര മർദ്ദനം സിദ്ധാർത്ഥ് നേരിട്ടിട്ടും ഡീൻ കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് എം കെ നാരായണനെതിരായ കണ്ടെത്തൽ. പ്രൊഫ. കാന്തനാഥൻ ഹോസ്റ്റൽ വാർഡനായിരുന്നിട്ടും വിദ്യാർത്ഥികളുമായി ബന്ധമുണ്ടായിരുന്നില്ല. അതാണ് ആൾക്കൂട്ട വിചാരണ നടന്നിട്ടും വാർഡൻ തിരിച്ചറിയതെ പോയതെന്നും റിപ്പോർട്ടിലുണ്ട്.