ഭുവനേശ്വർ: പുരി രഥോത്സവത്തിന് ജനങ്ങൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ ഇന്ത്യൻ റെയിൽവേ. ഈ വർഷം 315 സ്പെഷ്യൽ ട്രെയിനുകളാകും സർവീസ് നടത്തുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 15,000-ത്തിലധികം പേർക്ക് താമസ സൗകര്യവും റെയിൽവേ ഒരുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
പുരി രഥയാത്രയ്‌ക്ക് മുന്നോടിയായി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിലാണ് റെയിൽവേ മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനങ്ങൾ. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയ്‌ക്കൊപ്പം ഉപമുഖ്യമന്ത്രിമാരായ കെവി സിംഗ് ദിയോ, പ്രവതി പരിദ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ആഷാഢ മാസത്തിലാണ് രഥോത്സവം നടക്കുന്നുത്. പ്രപഞ്ചനാഥനായ കൃഷ്ണന്റെ രൂപമായ ജഗന്നാഥന് സമർപ്പിച്ചിരിക്കുന്ന വാർഷിക രഥോത്സവമാണിത്. നവീന യാത്ര, ദശാവതാര യാത്ര, ഗുണിച്ച യാത്ര എന്നീ പേരുകളിലും ഈ പുണ്യ ഉത്സവം അറിയപ്പെടുന്നു. ജഗന്നാഥനായ കൃഷണൻ, ബലഭദ്രൻ,സുഭദ്ര എന്നീ ദേവതകളുടെ മൂന്ന് രഥങ്ങളാണ് ഉത്സവത്തിന്റെ കേന്ദ്രബിന്ദു. ഇത്തവണ ജൂലൈ ഏഴിനാകും വിശ്വ പ്രസിദ്ധമായ പുരി രഥോത്സവം.