ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് കുട്ടികളെ തട്ടിക്കൊണ്ടുപോയി. രണ്ടും പതിനൊന്നും വയസുള്ള കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയത്. ലക്ഷ്മി നഗറിന് സമീപത്താണ് സംഭവം നടന്നത്. കുട്ടികളുണ്ടായിരുന്ന കാറും മോഷ്ടാക്കൾ കടത്തിയിരുന്നു. ഇന്നലെ രാത്രി 11.30-നാണ് സംഭവം. കുട്ടികളെ കിട്ടണമെങ്കിൽ മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകണമെന്ന് മോഷ്ടാക്കൾ ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ പറഞ്ഞു.
കുട്ടികളെ കാറിനുള്ളിലിരുത്തി രക്ഷിതാക്കൾ സമീപത്തെ പലവ്യജ്ഞനകടയിൽ പോയ സമയത്താണ് മോഷ്ടാക്കൾ കാറും കുട്ടികളുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ കുട്ടികളുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു. ദമ്പതികൾ ഉടൻ പൊലീസിനെ വിവരമറിയിക്കുകയും കാറിന്റെ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തു. തുടർന്ന് പൊലീസ് മൊബൈൽ ലോക്കേഷനനുസരിച്ച് പിന്തുടർന്നു.
പൊലീസ് വിവിധ സംഘങ്ങളായി ചേർന്നാണ് അന്വേഷണം ആരംഭിച്ചത്. അമ്പതോളം പൊലീസ് ഉദ്യോഗസ്ഥർ 20 വാഹനങ്ങളിലായി പ്രതികളെ പിന്തുടർന്നു. ഇതോടെ പിടിവീഴുമെന്ന് ഉറപ്പായ സംഘം കാറും കുട്ടികളെയും വഴിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സമപുർ ബദ്‌ലി മേഖലയിൽ നിന്നാണ് കാർ കണ്ടെത്തിയത്.
രണ്ട് കുട്ടികളും സുരക്ഷിതരാണെന്നും ഇരുവരെയും മാതാപിതാക്കൾക്ക് കൈമാറിയെന്നും പൊലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.