ആലപ്പുഴ: കേരളത്തിൽ പത്താം ക്ലാസ് ജയിച്ച കുട്ടികളിൽ നല്ലൊരു ശതമാനം പേർക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ.
‘പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് വാങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഓൾ പാസാണ്. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. സർക്കാർ ഓഫീസുകളിലേക്ക് രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ച് കൊടുക്കുന്നതാണ് നല്ല കാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, മേഖലയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്’- മന്ത്രി പറഞ്ഞു.
പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതത്തിൽ നിന്ന് മാറിയതോടെ പശുവിനെയും ആടിനെയും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയായി. തുടങ്ങിയാൽ നിർത്താത്ത രണ്ട് സ്ഥാപനങ്ങൾ ആശുപത്രിയും മദ്യവിൽപനശാലയുമാണ്. അത് നാൾക്കുനാൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഗുരുതര ആരോപണങ്ങൾ.