ഛണ്ഡിഗഢ്: ഖാലിസ്താൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് വിദേശ നിർമിത പിസ്റ്റളുകളും കണ്ടെടുത്തു. പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് ഇക്കാര്യം അറിയിച്ചത്.
15 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. അതിർത്തിയിലൂടെ ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ, കൊള്ള, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലാണ് അറസ്റ്റ്.
സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങളും ഭീകരവാദവും വച്ചുപൊറുപ്പിക്കില്ലെന്ന് ഡിജിപി പറഞ്ഞു. കഴിഞ്ഞ വർഷമാണ് ലഖ്ബീർ ലാൻഡയെ ഖാലിസ്ഥാൻ ഭീകരനായി പ്രഖ്യാപിച്ചത്. മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജൻസ് ആസ്ഥാനത്ത് നടന്ന റോക്കറ്റ് ആക്രമണത്തിന്റെ സൂത്രധാരനാണ് ഇയാളെന്ന് അന്വേഷണം സംഘം നേരത്തെ കണ്ടെത്തിയിരുന്നു.
2022 ഡിസംബറിൽ തരൺ താരൺ ജില്ലയിൽ സർഹാലി പൊലീസ് സ്റ്റേഷനിൽ നടന്ന ആക്രമണത്തിൽ പങ്കാളിയായിരുന്നു ലഖ്ബീർ സിംഗ് ലാൻഡ. പഞ്ചാബ് സ്വദേശിയായ ഇയാൾ കുറച്ച് വർഷങ്ങളായി കാനഡയിലാണ് താമസിക്കുന്നത്.