കണ്ണൂർ: സ്വർണം പൊട്ടിക്കൽ സംഘവുമായി അടുത്ത ബന്ധമുള്ള ബ്രാഞ്ച് അംഗത്തെ സിപിഎം പുറത്താക്കി . പെരിങ്ങോം എരമം സെന്റർ ബ്രാഞ്ച് അംഗം സജീഷിനെയാണ് പുറത്താക്കിയത്. സ്വർണക്കടത്ത് ക്വട്ടേഷൻ നേതാവ് അർജ്ജുൻ ആയങ്കിയുടെ സംഘത്തിൽപെട്ടയാളാണ് സജീഷ്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സത്യപാലന്റെ ഡ്രൈവർ കൂടിയാണ് ഇയാൾ.
സ്വർണക്കടത്ത് സംഘവുമായി സജീഷിനുള്ള ബന്ധം വളരെക്കാലമായി പാർട്ടിക്കുള്ളിൽ ചർച്ചയായതാണ്. എന്നാൽ അംഗത്തിനതിരെ നടപടി എടുക്കാൻ നേതൃത്വം തയ്യാറായില്ല. ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ ഡ്രൈവറും ഡിവൈഎഫ്ഐ മേഖല നേതാവും കൂടി ആയതിനാൽ പാർട്ടികകത്ത് തന്നെ സംരക്ഷണം ഒരുക്കുന്നു എന്ന ആക്ഷേപം സാധാരണ പ്രവർത്തകർക്കിടയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ മെയ് മാസം സജീഷും അർജ്ജുൻ ആയങ്കിലും അടങ്ങുന്ന സംഘം പയ്യന്നൂർ കാനായിയിലെ സ്വർണം പൊട്ടിക്കാനായി എത്തിയിരുന്നു. അവിടെ വച്ച് നാട്ടുകാരും പാർട്ടി പ്രവർത്തകരും അടങ്ങുന്ന സജീഷിനെ പിടികൂടി. ഇതിന് പിന്നാലെയാണ് നടപടി എടുക്കാൻ സിപിഎം നിർബന്ധിതമായത്.
ഉന്നതർക്കടക്കം സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ചർച്ചയാകുന്നതിനിടയിലാണ് പ്രദേശിക നേതാവിനെ സിപിഎം പുറത്താക്കിയത്. പാർട്ടി വിട്ട മനു തോമസ് അടക്കമുള്ള നേതാക്കൾ ഇത് പരസ്യമായി തുറന്ന് പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് സജീഷിനെതിരായ നടപടി.