ഇസ്ലാമബാദ് : പാകിസ്താനിലെ ബലൂചിസ്താനിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 6 ആയി. പ്രവിശ്യയിൽ വിവിധയിടങ്ങളിലായി 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഖൈബർ പഖ്തൂങ്ക്വയുമായി പ്രവിശ്യയെ ബന്ധിപ്പിക്കുന്ന N 70 ഹൈവേ ഗതാഗതാ ആവശ്യങ്ങൾക്കായി അടച്ചിട്ടിട്ടുണ്ടെന്ന് പ്രവിശ്യാ ദുരന്ത നിവാരണ അതോറിറ്റി (പിഡിഎംഎ) അറിയിച്ചിട്ടുണ്ട്.
കിഴക്കൻ ബലൂചിസ്താനിലെ കോ-ഇ -സുലൈമാൻ പർവ്വത നിരയിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതായും പിഡിഎംഎ അറിയിച്ചു. ഒറ്റപ്പെട്ട യാത്രക്കാരുടെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി
ദുരന്ത നിവാരണ സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും പിഡിഎംഎ കൂട്ടിച്ചേർത്തു.
അതേസമയം ഇസ്ലാമബാദ്, മുരീ, ഗുലിയാത്, ഗുജ്റൻവാല, നാരോവൽ, ബാലകോട്, സ്വാത്, തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് പാകിസ്താൻ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഖൈബർ പഖ്തൂൺക്വ, ബലൂചിസ്ഥാനിലെ ഖുസ്ദാർ, അവറാൻ, ലാസ്‌ബേല എന്നിവിടങ്ങളിലും കനത്ത മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
ഇതാദ്യമായല്ല ബലൂചിസ്ഥാനിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിൽ ബലൂചിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരുന്നു.