താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ സംസാരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാൽ നൂറ്റാണ്ടിന് ശേഷം അമ്മയുടെ മീറ്റിംഗിൽ എത്തുമ്പോൾ തനിക്ക് കിട്ടിയിരിക്കുന്ന ഈ അസുലഭ ഭാഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അമ്മ എന്ന സംഘടനയുടെ ഉദയത്തിന് പിന്നിലെ കാര്യങ്ങളും അദ്ദേഹം യോഗത്തിൽ ഓർത്തു.
‘വാചാലനായി സംസാരിക്കുന്ന ആളാണ് ഞാൻ. ഇന്നിവിടെ എത്തിയതോടെ എന്റെ വാചാലതകൾക്ക് ചങ്ങല വീണിരിക്കുകയാണ്. 1997-ലെ അമ്മയിലെ ആദ്യ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത് ഇതുപോലൊരു വേദിയിൽ നിന്നും ഇറങ്ങിയിരുന്നു. പിന്നീട് ആ സ്ഥാനം എനിക്ക് കൈമോശം വന്നു.
എന്നെ സംബന്ധിച്ച് ഉത്തരവാദിത്വത്തിന്റെ പേരിൽ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ, പല തലങ്ങളിലൂടെ സഞ്ചരിച്ചിരുന്നു. ആ മേഖലകളിലെല്ലാം ഒരുപാട് കലാകാരന്മാർ ർ കൂടെ ഉണ്ടായിരുന്നു. അഭിനയത്തിൽ മാത്രമല്ല, ചായയൊക്കെ കൊണ്ടു വന്നിരുന്ന കുട്ടികളടക്കം ഇതിന് പിന്നിലുണ്ട്. പഠന കാലം മുതൽ എനിക്ക് നല്ല സൗഹൃദങ്ങളായിരുന്നു ഉണ്ടായിരുന്നത്.
1992-ലുണ്ടായ ഒരു അപമാനത്തിന്റെ പേരിൽ ഇങ്ങനെയൊരു സംഘടന വേണമെന്ന് അപേക്ഷിക്കുകയും ചെയ്തു. അന്ന്, ആ അപേക്ഷ തിരസ്കരിച്ചെങ്കിലും 1994-ൽ ആ അപേക്ഷ സ്വീകരിച്ച് ഏപ്രിൽ, മെയ് മാസങ്ങളിൽ ആ വേദി രൂപീകരിക്കുകയും ചെയ്തു. അതായിരുന്നു അമ്മ.
സിനിമയിൽ വന്ന കാലത്ത് മിക്ക ദിവസവും മോഹൻലാലിനൊപ്പമായിരിക്കും. അതിന് ശേഷം കൂടുതലായി അടുത്തത് മമ്മൂട്ടി, സിദ്ദിഖ്, വിജയ രാഘവൻ എന്നിവരുമൊക്കെ ആയിട്ടായിരുന്നു. ഇതായിരുന്നു എന്റെ കുടുംബം എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത. 1997-ന് ശേഷം 2024-ൽ വന്നു നിൽക്കുമ്പോൾ, എനിക്ക് കിട്ടിയിട്ടുള്ള അസുലഭ ഭാഗ്യം മറ്റാർക്കും ലഭിച്ചിട്ടില്ല.’- സുരേഷ് ഗോപി പറഞ്ഞു.