ന്യൂഡൽഹി: 17 വർഷങ്ങൾക്ക് ശേഷം ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന് നൽകുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ അറിയിച്ചു. പോരാട്ടക്കളത്തിൽ ഊർജ്ജം ചോരാതെ എല്ലാ മത്സരങ്ങളിലും വിജയിച്ചാണ് നായകൻ രോഹിതും കൂട്ടരും കപ്പുയർത്തിയത്.
” 2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പ് ഇന്ത്യൻ ടീം നേടിയെടുത്തു. നമ്മുടെ ടീമിന് 125 കോടി രൂപ സമ്മാനത്തുക പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ടൂർണമെന്റിലുടനീളം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും ഇന്ത്യൻ ടീം പ്രകടിപ്പിച്ചു. ഇന്ത്യയ്‌ക്ക് മികച്ച നേട്ടം നേടിതന്ന എല്ലാ കളിക്കാർക്കും, പരിശീലകർക്കും, സപ്പോർട്ടിംഗ് സ്റ്റാഫിനും അഭിനന്ദനങ്ങൾ”.- ജയ് ഷാ കുറിച്ചു.
33 വർഷത്തിനിടെ ആദ്യമായി ഫൈനലിൽ എത്തിയ ദക്ഷിണാഫ്രിക്കയുടെ കയ്യിലുണ്ടായിരുന്ന മത്സരമാണ് കണ്ണടച്ചു തുറക്കും മുന്നേ ഇന്ത്യ തിരിച്ചുപിടിച്ചത്. 2007ൽ ധോണിയിലൂടെയായിരുന്നു ഇന്ത്യ ടി20 ലോകകപ്പ് സ്വന്തമാക്കിയത്.
രണ്ടാം തവണയും ലോകകപ്പ് ഭാരതത്തിന് സ്വന്തമായതിന് പിന്നാലെ നായകൻ രോഹിത് ശർമ്മയും, വിരാട് കോലിയും, ജഡേജയും ടി20യിൽ നിന്നും വിമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പ് നേടണമെന്ന ആഗ്രഹം സഫലമാക്കിയതിന്റെ പിന്നാലെയാണ് താരങ്ങൾ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.