ന്യൂഡൽഹി: നർമ്മദാ ബചാവോ ആന്ദോളൻ പ്രവർത്തക മേധാപട്കറിന് 5 മാസത്തെ ജയിൽ ശിക്ഷ വിധിച്ച് ഡൽഹി സാകേത് കോടതി. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന 2001ൽ സമർപ്പിച്ച അപകീർത്തിക്കേസിലാണ് വിധി. കൂടാതെ ലെഫ്റ്റനന്റ് ഗവർണർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും കോടതി ഉത്തരവിട്ടു. ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രാഘവ് ശർമയാണ് കേസിൽ വിധി പറഞ്ഞത്.
എന്നാൽ പ്രായം പരിഗണിച്ച് ശിക്ഷ കോടതി ഓഗസ്റ്റ് 1 വരെ സസ്പെൻഡ് ചെയ്തു. വിധിയിൽ മേധാ പട്കറിന് അപ്പീൽ പോകാമെന്നും കോടതി പറഞ്ഞു. 23 വർഷം മുൻപുള്ള അപകീർത്തിക്കേസിലാണ് കോടതി വിധി പറഞ്ഞത്. 2000 ലാണ് കേസിന്റെ തുടക്കം. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻജിഒയുടെ മേധാവിയായിരുന്നു വികെ സക്‌സേന. തനിക്കും നർമ്മദാ ബചാവോ ആന്ദോളനുമെതിരെ പരസ്യം നൽകിയെന്നാരോപിച്ച് മേധാ പട്കർ വികെ സക്സേനയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. തുടർന്ന് മേധാ പട്കർ പുറത്തിറക്കിയ പത്രക്കുറിപ്പിനെതിരെ സക്‌സേന 2001 ൽ അപകീർത്തിക്കേസ് നൽകുകയായിരുന്നു.
‘ദേശാഭിമാനിയുടെ യഥാർത്ഥ മുഖം’ എന്ന തലക്കെട്ടോടെയിറക്കിയ പത്രക്കുറിപ്പിൽ തന്റെ പ്രശസ്തിക്ക് ഹാനിവരുത്തുന്ന തെറ്റായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്നായിരുന്നു സക്‌സേന പരാതി നൽകിയത്. കേസിൽ 2001 മെയ് 24 ന് മേധാ പട്കർ കുറ്റക്കാരിയാണെന്ന് ഡൽഹി കോടതി കണ്ടെത്തിയിരുന്നു.