ന്യൂഡൽഹി: ലെഫ്റ്റനന്റ് ജനറൽ എൻഎസ് രാജാ സുബ്രഹ്മണി തിങ്കളാഴ്ച കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റെടുത്തു. കഴിഞ്ഞ ദിവസം കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചുമതലയേറ്റിരുന്നു.
ലക്നൗവിൽ സെൻട്രൽ കമാൻഡിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫായി സേവനമനുഷ്ഠിക്കവെയാണ് നിയമനം. നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലായി പരിശീലനം പൂർത്തിയാക്കിയ അദ്ദേഹം 1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ടു. 37 വർഷത്തെ സൈനിക ജീവിതത്തിൽ അദ്ദേഹം നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.
അതേസമയം രാജാ സുബ്രഹ്മണി പദവിയൊഴിഞ്ഞ സാഹചര്യത്തിൽ ലെഫ്റ്റനൻ്റ് ജനറൽ അനിന്ധ്യ സെൻഗുപ്തയെ കേന്ദ്ര ആർമി കമാൻഡറായി നിയമിച്ചു. നേരത്തെ ഉധംപൂർ ആസ്ഥാനമായുള്ള നോർത്തേൺ കമാൻഡിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു അദ്ദേഹം. പൂനെയിലെ ദക്ഷിണ ആർമി കമാൻഡറായി ലെഫ്റ്റനൻ്റ് ജനറൽ ധീരജ് സേത്തും, ജയ്പൂരിലെ പുതിയ സൗത്ത് വെസ്റ്റേൺ ആർമി കമാൻഡറായി ലെഫ്റ്റനൻ്റ് ജനറൽ മഞ്ജീന്ദർ സിംഗും, ഷിംലയിലെ ആർമി ട്രെയിനിംഗ് കമാൻഡിന്റെ പുതിയ മേധാവിയായി ലെഫ്റ്റനൻ്റ് ജനറൽ ദേവേന്ദ്ര ശർമ്മയും ചുമതലയേറ്റു.