അമരാവതി: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ശമ്പളവും, ഓഫീസ് നവീകരണവുമുൾപ്പെടെയുള്ള സൗകര്യങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ച് ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. മന്ത്രിയെന്ന നിലയിൽ താൻ നേതൃത്വം നൽകുന്ന പഞ്ചായത്ത് രാജ് വകുപ്പിൽ മതിയായ ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. അതിനാൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇപ്പോൾ സ്വീകരിക്കുന്നില്ലെന്ന തീരുമാനത്തില്ലെത്തുകയായിരുന്നുവെന്ന് പവൻ കല്യാൺ പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണ പരിപാടിയിൽ പങ്കെടുത്ത ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
” ഉപമുഖ്യമന്ത്രി എന്ന നിലയിൽ ഞാൻ ആദ്യം പരിഗണിക്കേണ്ടത് നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയാണ്. നിലവിൽ ഞാൻ ഭരിക്കുന്ന പഞ്ചായത്ത് രാജ് വകുപ്പിൽ ഫണ്ട് ക്ഷാമം നേരിടുന്നുണ്ട്. അതിനാൽ ആദ്യം പരിഹരിക്കപ്പെടേണ്ടത് വകുപ്പിന്റെ കീഴിൽ വരുന്ന പ്രശ്‌നങ്ങളും ജനങ്ങളുടെ ആവശ്യവുമാണ്. ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങളും എന്റെ ശമ്പളവും ഇപ്പോൾ ഞാൻ ആലോചിക്കുന്നില്ല.”- പവൻ കല്യാൺ പറഞ്ഞു.
പവൻ കല്യാണിന്റെ ശമ്പളവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥൻ മൂന്ന് ദിവസം ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും ഇപ്പോൾ ശമ്പളത്തെ കുറിച്ച് സംസാരിക്കേണ്ടില്ലെന്ന് അദ്ദേഹം പറയുകയായിരുന്നു. തന്റെ ഓഫീസിലെ നവീകരണ പ്രവർത്തനങ്ങൾക്കായി ഓഫീസിലെ ഫണ്ട് വിനിയോഗിക്കേണ്ടതില്ലെന്നും ആവശ്യമെങ്കിൽ തന്റെ കയ്യിൽ നിന്ന് പണം ചെലവഴിക്കാമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.