ന്യൂഡൽഹി: ഇന്ത്യ കടന്ന് പോയത് കൊടും ചൂടിലൂടെയെന്ന് കാലാവസ്ഥ വകുപ്പ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് രാജ്യത്തെ ആകെ 536 ഉഷ്ണതരംഗം അനുഭവപ്പെട്ടു. 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്.
വടക്കുപടിഞ്ഞാറൻ മേഖലയിൽ 1901-ന് ശേഷമുള്ള ഏറ്റവും ചൂടേറിയ മാസമാണ് കടന്നുപോയത്. ജൂൺ മാസത്തിൽ 181 ഉഷ്ണതംരംഗത്തെയാണ് രാജ്യം അതിജീവിച്ചത്. 2010-ലെ 177 ഉഷ്ണതരംഗമായിരുന്നു ഇതിന് മുൻപുള്ള റെക്കോർഡ്. ഇക്കഴിഞ്ഞ വേനൽക്കാലത്ത് 40,000-ത്തിലേറെ സൂര്യാഘാത കേസുകൾ റിപ്പോർട്ട് ചെയ്തു. 100 പേർ കെടുംചൂടിൽ മരണത്തിന് കീഴടങ്ങിയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 1901-ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയും രേഖപ്പെടുത്തി. ജൂണിൽ ശരാശരി താപനില 31.73 ഡിഗ്രി സെൽഷ്യസാണ്. 1.65 ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ 33 ശതമാനം മഴക്കുറവും രേഖപ്പെടുത്തി. ജൂൺ അവസാനത്തോടെ കുറഞ്ഞത് മൂന്ന് ന്യൂനമർദ്ദമെങ്കിലും സംഭവിക്കേണ്ടതാണെന്നും എന്നാൽ ഒരെണ്ണം മാത്രമാണ് ഇതുവരെ രൂപപ്പെട്ടതെന്നും ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപാത്ര പറഞ്ഞു.