പത്തനംതിട്ട: ശബരിമല തന്ത്രിസ്ഥാനത്ത് കണ്ഠര് രാജീവരെ സഹായിക്കാൻ ഇനി മകനും. ഊഴമനുസരിച്ച് ഓഗസ്റ്റ് മുതൽ തന്ത്രിസ്ഥാനത്ത് എത്തുക കണ്ഠര് രാജീവര് ആണ്. ഇക്കുറി പൂജകൾക്ക് മകൻ കണ്ഠര് ബ്രഹ്മദത്തനെയും ഒപ്പം കൂട്ടാൻ തീരുമാനിക്കുകയായിരുന്നു.
സഹായിക്കാൻ ബ്രഹ്മദത്തൻ സന്നിധാനത്ത് എത്തുന്നതോടെ ശബരിമലയിലെ
താന്ത്രിക കർമ്മങ്ങളിൽ തലമുറ മാറ്റത്തിന് കൂടിയാകും തുടക്കമാകുക. ഓരോ വർഷവും താഴമൺ മഠത്തിലെ രണ്ട് കുടുംബങ്ങൾക്ക് മാറിമാറിയാണ് ശബരിമലയിലെ താന്ത്രികാവകാശം. പരേതനായ കണ്ഠര് മഹേശ്വരുടെ മകൻ കണ്ഠര് മോഹനരുടെ മകനാണ് ഇപ്പോഴത്തെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്.
ബ്രഹ്മദത്തൻ നിയമത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് ബിബിഎയും എൽഎൽബിയും നേടി. കോട്ടയം ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. രണ്ടര വർഷം ബെംഗളൂരുവിലെ സ്വകാര്യ കൺസൾട്ടിംഗ് കമ്പനിയിൽ അനലിസ്റ്റായി ജോലി നോക്കി. പിന്നീട് സ്കോട്ലൻഡിൽ എൽഎൽഎം പഠനം. തിരിച്ചെത്തി ഹൈദരാബാദിലെ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. ഒരു വർഷം മുൻപാണ് ജോലി രാജി വച്ച് താന്ത്രിക കർമങ്ങളിലേക്ക് തിരിഞ്ഞത്.
എട്ട് വർഷം മുൻപ് പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരുന്നു ബ്രഹ്മദത്തൻ. ശബരിമല, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കൊടിമര പ്രതിഷ്ഠയ്ക്ക് അച്ഛനൊപ്പം സഹകർമ്മിയായി. കഴിഞ്ഞ വർഷം കർക്കടകമാസ പൂജയ്ക്കും നിറപുത്തരിക്കും ബ്രഹ്മദത്തനും പങ്കെടുത്തിരുന്നു.