ലക്നൗ: മതപരിവർത്തനം നടത്തുന്ന മതസമ്മേളനങ്ങൾ അവസാനിപ്പിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഇത്തരം ഒത്തുചേരലുകൾ അനുവദിച്ചാൽ രാജ്യത്തെ ജനസംഖ്യയുടെ ഭൂരിപക്ഷവും ന്യൂനപക്ഷമായി മാറുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിന്ന് ഡൽഹിയിലെ ഒരു സമ്മേളനത്തിലേക്ക് മതപരിവർത്തനത്തിനായി യുവാവിനെ കൂട്ടികൊണ്ടുപോയെന്ന കേസിൽ പ്രതി കൈലാഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.
കൈലാഷ്, രാംകലി പ്രജാപതിയുടെ സഹോദരൻ രാംഫാലിനെ ഡൽഹിയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നും പിന്നീട് ഇയാൾ തിരികെ വന്നിട്ടില്ലെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. രാംഫാലിന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇത് ഡൽഹിയിലെ സമ്മേളനത്തിൽ ചികിത്സിച്ച് ഭേദമാക്കുമെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയതെന്നും സഹോദരി പറയുന്നു. ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തിക്കുമെന്നു പറഞ്ഞെങ്കിലും കാണാതായപ്പോൾ ഇവർ കൈലാഷിനോട് വിവരം തിരക്കി. എന്നാൽ തൃപ്തികരമായ മറുപടി ലഭിച്ചില്ല.
ഹാമിർപൂർ ഗ്രാമത്തിൽ നിന്ന് നിരവധി പേരെ ഡൽഹിയിലെ സമ്മേളനത്തിലേക്ക് കൊണ്ടുപോയി ക്രിസ്ത്യൻ മതത്തിലേക്ക് മാറ്റിയതായി എഫ്ഐആറിൽ പറയുന്നു. തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തനം തടയൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കൈലാഷിനെ അറസ്റ്റ് ചെയ്തത്.
‘പ്രചാരണം’ എന്ന വാക്കിന്റെ അർത്ഥം പ്രോത്സാഹിപ്പിക്കുക എന്നാണ്, അല്ലാതെ ഒരാളെ അവന്റെ മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്യുക എന്നല്ലെന്ന് കോടതി പറഞ്ഞു. രാംഫാൽ ഗ്രാമത്തിലേക്ക് മടങ്ങിവന്നിട്ടില്ലെന്നും കൈലാഷ് ആളുകളെ മതപരിവർത്തനത്തിനായി കൊണ്ടുപോയതായി നിരവധി സാക്ഷികൾ മൊഴി നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു.