ബെംഗളൂരു : കുടുംബ വഴക്കിനെ തുടർന്ന് എസ് പിക്ക് പരാതി നൽകാൻ എത്തിയ ഭാര്യയെ പൊലീസ് കോൺസ്റ്റബിൾ കത്തികൊണ്ട് കുത്തിക്കൊന്നു.കർണ്ണാടകയിലെ ഹാസൻ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് വളപ്പിൽ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ഹാസൻ നഗർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ലോക്‌നാഥ് ഭാര്യ മമതയെ ആണ് കുത്തിക്കൊലപ്പെടുത്തിയത്.
ലോക്‌നാഥും മമതയും തമ്മിൽ ഏതാനും ദിവസങ്ങളായി തർക്കം നിലനിന്നിരുന്നതായി അയൽവാസികൾ അറിയിച്ചു.ഇതേത്തുടർന്നാണ് ഭർത്താവിനെതിരെ പരാതി നൽകാൻ ഭാര്യ മമത എസ് പി ഓഫീസ് വളപ്പിലെത്തിയത്.
പ്രതി ലോകനാഥ് മമതയെ അവരുടെ വീട്ടിൽ നിന്ന് മോട്ടോർ സൈക്കിളിൽ പിന്തുടർന്ന് ഓഫീസിന് മുന്നിൽ കാത്തുനിന്നു. മമത എസ്പി ഓഫീസിൽ കയറുന്നതിന് മുമ്പ് ലോകനാഥ് അവരുടെ അടുത്തേക്ക് ഓടിയെത്തി വയറിലും നെഞ്ചിലും പലതവണ കുത്തി.
അവിടെയുള്ളവർ ഉടൻ തന്നെ മമതയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നീട് മമത മരിച്ചു.മമതയെ കുത്തിയ ശേഷം പ്രതി മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
17 വർഷം മുമ്പാണ് ലോകനാഥ് മമതയെ വിവാഹം കഴിച്ചതെന്നും ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ടെന്നും എസ്പി മുഹമ്മദ് സുജീത പറഞ്ഞു. അവർ പലപ്പോഴും വ്യത്യസ്ത വിഷയങ്ങളിൽ പരസ്പരം വഴക്കിടുമായിരുന്നു, അവരുടെ ബന്ധുക്കൾ പലതവണ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചിട്ടും തർക്കങ്ങൾ തുടർന്നു, അവർ കൂട്ടിച്ചേർത്തു.
ഈ സംഭവത്തിന് രണ്ട് ദിവസം മുമ്പ് ദമ്പതികൾ പരസ്പരം തല്ലു കൂടിയതായി അയൽക്കാർ പറയുന്നു .
തിങ്കളാഴ്ച പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമമായ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം സംസ്ഥാനത്തെ ആദ്യത്തെ കൊലപാതകക്കേസ് പോലീസ് കോൺസ്റ്റബിൾ ലോക് നാഥിനെതിരെ ചുമത്തി.