തിരുത്തണി: തിരുത്തണി മുരുകൻ ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച പണവും ദ്രവ്യങ്ങളും എണ്ണുന്നതിനിടെ മോഷണം നടത്തിയ രണ്ടു വനിതാജീവനക്കാർ അറസ്റ്റിൽ. ഇവരിൽ നിന്ന് 1.15 ലക്ഷം രൂപ കണ്ടെടുത്തു.
തിരുത്തണി മുരുകൻ ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്ന വഴിപാടുകൾ എല്ലാ മാസവും ക്ഷേത്രം ജോയിൻ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ തുറന്ന് എണ്ണുകയാണ് പതിവ്. അതിൻ പ്രകാരം കഴിഞ്ഞ 45 ദിവസങ്ങളിലായി ഭക്തർ അർപ്പിച്ച വഴിപാടുകൾ ക്ഷേത്രത്തിലെ ദേവർ മണ്ഡപത്തിൽ എണ്ണിത്തിട്ടപ്പെടുത്തി വരികയായിരുന്നു. ക്ഷേത്രത്തിലെ നൂറിലധികം സ്ഥിരം ജീവനക്കാരും താത്കാലിക ജീവനക്കാരും വഴിപാട് എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നു. ജൂലൈ ഒന്ന് രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെയാണ് എണ്ണൽ ജോലികൾ നടന്നത്. ഇതിൽ ഒരു കോടി എഴുപത്തി ഒൻപത് ലക്ഷത്തിൽപരം രൂപയും 925 ഗ്രാം സ്വർണവും 9,802 ഗ്രാം വെള്ളിയും ഭക്തർ നൽകിയിട്ടുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ട്.
ഇതിനിടെ കാണിക്കയായി ലഭിച്ച വഴിപാട് പണം 2 വനിതാ ജീവനക്കാർ മോഷ്ടിച്ചതായി നിരീക്ഷണ ക്യാമറയിലൂടെ കണ്ടെത്തി. ഇതിനുശേഷം വനിതാ ജീവനക്കാർ സംശയാസ്പദമായി കണ്ടവരുടെ അടുത്ത് ചെന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും പുരുഷന്മാരുടെ പ്രത്യേകതരം അടിവസ്ത്രം ധരിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്നും ഒരു ലക്ഷത്തി പതിനയ്യായ്യിരം രൂപ കണ്ടെടുത്തു.
തുടർന്ന് ക്ഷേത്ര ഭരണസമിതിക്ക് വേണ്ടി തിരുത്തണി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിൽ തിരുത്തണി മുരുകൻ ക്ഷേത്രത്തിലെ സ്ഥിരം ജീവനക്കാരനായ വീരമംഗലം വില്ലേജിലെ തൻമൊഴി (35), കരാർ ശുചീകരണ തൊഴിലാളിയായ ആർ.കെ.പേട്ടയ്ക്ക് സമീപം നാഗപൂണ്ടി സ്വദേശി വൈജയന്തി (44) എന്നിവരെ അറസ്റ്റ് ചെയ്തു. മോഷ്ടിച്ച പണം കണ്ടുകെട്ടി ക്ഷേത്ര ഭരണസമിതിക്ക് കൈമാറി.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് ഭക്തരാണ് തിരുവള്ളൂർ ജില്ലയിലെ തിരുത്തണിയിലെ പ്രസിദ്ധമായ മുരുകൻ ക്ഷേത്രത്തിൽ നിത്യവും ദർശനം നടത്തുന്നത്.
തിരുവള്ളൂർ ജില്ലയിലാണ് തിരുത്തണി അരുൾമിഗു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുകന്റെ ആറ് പടൈ വീടുകളിൽ അഞ്ചാമത്തെ ഭവനമാണ് ഈ ക്ഷേത്രം.