ചെന്നൈ: പഴനി ശ്രീ ദണ്ഡായുധപാണി സ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള ഗിരിവലം പാതയിലെ കൈയേറ്റങ്ങൾ നീക്കാൻ അധികൃതർ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജിയിൽ ജൂലൈ രണ്ടിന് കോടതിയിൽ ഹാജരാകാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ജില്ലാ കളക്ടറോടും പഴനി തഹസിൽദാരോടും നിർദേശിച്ചു.
ക്ഷേത്രത്തിന്റെ ഗിരിവലം പാതയിലെ കൈയേറ്റങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ മുൻകാല നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നത് കണക്കിലെടുത്താണ് ഹൈക്കോടതി സമൻസ് അയച്ചത്.
അടുത്ത വാദം കേൾക്കുമ്പോൾ കോടതിയിൽ ഹാജരാകാൻ ജസ്റ്റിസുമാരായ ഡി.കൃഷ്ണകുമാറും ആർ.വിജയകുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കോടതിയുടെ നിർദേശങ്ങൾ അധികൃതർ പാലിച്ചിട്ടില്ലെന്നത് വ്യക്തമായ സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു. സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികളോട് നിർദേശിച്ച കോടതി വിഷയം ജൂലൈ രണ്ടിന് പരിഗണിക്കാൻ മാറ്റി.
ക്ഷേത്രത്തിന്റെ ഗിരിവലം വീഥിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. നേരത്തെ ഗിരിവലം പാതയിലെ കൈയേറ്റങ്ങൾ നീക്കുന്നത് നിരീക്ഷിക്കാൻ കോടതി സമിതിയെ നിയോഗിച്ചിരുന്നു.
കോടതിയുടെ നിർദേശപ്രകാരം ഗിരിവലം പാതയിലെ കൈയേറ്റങ്ങൾ അധികൃതർ നീക്കം ചെയ്യാൻ തുടങ്ങി.