ഡൽഹി: എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി അറസ്റ്റിൽ. ഡൽഹി വിമാനത്താവളത്തിൽ നിന്നാണ് സുഹൈൽ ഷാജഹാനെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. കേസിലെ മുഖ്യ ആസൂത്രകൻ സുഹൈൽ ആണെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. .
രണ്ട് വർഷത്തെ വിദേശവാസത്തിന് ശേഷം ദുബായിൽ നിന്ന് ഡൽഹിയിൽ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ചിരുന്നു.
2022 ജൂലൈ ഒന്നിനാണ് തലസ്ഥാനത്തെ എകെജി സെന്ററിന് നേരെ പടക്കം എറിഞ്ഞത്. പിന്നിട് സംഭവം രാഷ്ട്രീയ വിവാദമായി. പ്രതികളെ കണ്ടെത്താൻ കഴിയാത്തത് പൊലീസിന്റെ കഴിവു കേടാണെന്ന വിമർശനം ഉയരുകയും ചെയ്തു. സംഭവം കഴിഞ്ഞ് 85-ാം ദിവസമാണ് കഴക്കൂട്ടം ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി. ജിതിനെ അറസ്റ്റ് ചെയ്തത്. പിന്നാലെ ജിതിന് സ്കൂട്ടറെത്തിച്ചു നല്കിയ സുഹൃത്ത് നവ്യ, സുഹൈൽ എന്നിവരെ പ്രതി ചേർത്തു. നവ്യ സംഘടിപ്പിച്ച സ്കൂട്ടറിൽ എത്തി ജിതിൻ എകെജി സെന്റിന് നേരെ പടക്കം എറിഞ്ഞെന്നാണ് പൊലീസ് കണ്ടെത്തൽ. മൂന്നാം പ്രതിയും സ്കൂട്ടറിന്റെ ഉടമയുമായ സുധീഷിനെ ഇനിയും പിടികൂടാൻ ആയിട്ടില്ല.