ഒഡീഷ: ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിച്ച് വനത്തിൽ കുടുങ്ങി കോളേജ് വിദ്യാർത്ഥികളുടെ സംഘം. ധെങ്കനാലിലെ വനത്തിൽ കുടുങ്ങിയ അഞ്ചംഗ സംഘത്തെ മണിക്കൂറുകൾക്ക് ശേഷം വനംവകുപ്പും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി.
കട്ടക്കിലെ ധബലേശ്വർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിടെക്നിക്കിലെ അർക്ഷിത മൊഹാപത്ര, ശുഭം മഹാപത്ര, ഹിമാൻഷു ദാസ്, ലക്കി ദാസ്, ധെങ്കനാലിൽ നിന്നുള്ള സുജിത് സാഹു എന്നിവരാണ് വനത്തിൽ കുടുങ്ങിയത്.
കഴിഞ്ഞ ദിവസമാണ് സംഭവം. സപ്തസജ്യ ക്ഷേത്ര ദർശനത്തിനെത്തിയ അഞ്ചംഗ സംഘമാണ് ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതിനെ തുടർന്ന് വനത്തിലെത്തിയത്. രാവിലെ 11 മണിയോടെ ഇവർ കുന്നിൻ മുകളിലുള്ള ക്ഷേത്രവും വിഷ്ണുബാബയുടെ മഠവും സന്ദർശിക്കുകയും ചെയ്തു. എന്നാൽ തിരികെ മടങ്ങുമ്പോൾ ഇവർക്ക് വഴിതെറ്റുകയും ഉൾകാട്ടിൽ അകപ്പടുകയുമായിരുന്നു. ഗൂഗിൾ മാപ്പ് നാവിഗേഷൻ നഷ്ടപ്പെട്ടതോടെയാണ് നിരോധിത മേഖലയായ ഭുരഷോനി ഖോലയിൽ സംഘം എത്തിപ്പെട്ടത്.
‘ഞങ്ങൾക്ക് ക്ഷേത്രം സന്ദർശിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ദർശനത്തിന്റെ ഭാഗമായി മലമുകളിലെത്തിയപ്പോഴാണ് അവിടെ മനോഹരമായ സ്ഥലമുണ്ടെന്ന് മനസിലായത്. തുടർന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവിടേക്ക് പുറപ്പെടുകയായിരുന്നു. വഴിതെറ്റി ഭുരഷോനി ഖോലയിൽ എത്തിപ്പെടുകയായിരുന്നെന്ന് വിദ്യാർത്ഥികളിൽ ഒരാൾ പറഞ്ഞു.
ഏറെ നേരത്തെ ശ്രമത്തിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് പൊലീസിനെ ബന്ധപ്പെടാൻ കഴിഞ്ഞത്. പിന്നാലെയാണ് പൊലീസിന്റെയും വനംവകുപ്പിന്റെയും സംയുക്തസംഘം വനമേഖലയിൽ എത്തിയതും വിദ്യാർത്ഥികളെ തിരിച്ചിറക്കിയതും.