ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ മറുപടി നൽകവേ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് കഴിഞ്ഞുപോയതെന്ന് മോദി പറഞ്ഞു. പരാജയം അംഗീകരിച്ച് ജനവിധി മാനിച്ച് പ്രവർത്തിക്കാൻ തയ്യാറായിരുന്നുവെങ്കിൽ കോൺഗ്രസ് മെച്ചപ്പെടുമായിരുന്നു. പക്ഷെ, ശീർഷാസനത്തിൽ കിടക്കുന്ന തിരക്കിലാണവർ. പോരാത്തത്തിന് ബിജെപിയെ കോൺഗ്രസ് തോൽപ്പിച്ചുവെന്ന് ജനങ്ങളുടെ മുൻപിൽ വരുത്തി തീർക്കാനുള്ള പങ്കപ്പാടാണ് അവർ കാണിക്കുന്നതെന്നും മോദി വിമർശിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എൻഡിഎ നേട്ടമുണ്ടാക്കി. ഒഡിഷയിൽ സർക്കാരുണ്ടാക്കി. ആന്ധ്രയിൽ എൻഡിഎ ക്ലീൻ സ്വീപ് നേടി. സിക്കിമിലും അരുണാചലിലും ഭരണം നിലനിർത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയം നേടി. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നു. കേരളത്തിന്റെ എംപി ഇന്ന് നമ്മോടൊപ്പം ഇരിക്കുന്നുണ്ട്. വരുന്ന മൂന്ന് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും എൻഡിഎ വിജയം കൊയ്യും.
2014 മുതൽ പ്രതിപക്ഷത്ത് ഇരിക്കാനാണ് കോൺഗ്രസിനോട് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇന്നത്തെ പോലെ ബഹളം തുടരാനാണ് ജനവിധി. തുടർച്ചയായി മൂന്ന് വട്ടവും 100 തികയ്‌ക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. 1984ന് ശേഷം പത്ത് ലോക്സഭാ തെരഞ്ഞെടുപ്പുകൾ രാജ്യത്ത് നടന്നു. ഒരു തെരഞ്ഞെടുപ്പിലും 200 സീറ്റ് നേടാൻ കോൺഗ്രസിന് കഴിഞ്ഞില്ല. ഇന്നും നൂറിൽ താഴെയാണ് കോൺഗ്രസിന്റെ സീറ്റുനില. 100ൽ 99 എന്നതല്ല 543ൽ 99 എന്നതാണ് കോൺഗ്രസിന്റെ അവസ്ഥയെന്നും മോദി പറഞ്ഞു.
” ഒരിക്കൽ ഒരു ആൺകുട്ടി പരീക്ഷയ്‌ക്ക് 99 മാർക്ക് വാങ്ങി. എല്ലാവർക്കും മാർക്ക് കാണിച്ചുകൊടുത്തു. 99 എന്ന് കേട്ടപ്പോൾ എല്ലാവരും അവനെ അഭിനന്ദിച്ചു. അവൻ മധുരം വിതരണം ചെയ്തു. ഇതുകണ്ട് വന്ന അദ്ധ്യാപിക അവനോട് ചോദിച്ചു, എന്തിനാണ് ഈ പ്രഹസനമെന്ന്. കാരണം അവൻ 100ൽ അല്ല 99 നേടിയത്. 543ൽ ആയിരുന്നു 99 മാർക്ക്. പരാജയത്തിന്റെ റെക്കോർഡാണ് സ്വന്തമാക്കിയതെന്ന് ആ കുട്ടിയോട് ആരാണ് ഒന്ന് പറഞ്ഞുകൊടുക്കുക. “- കോൺഗ്രസിനെ മോദി പരിഹസിച്ചു.
കോൺഗ്രസ് ഒരു പരാദസസ്യമായി മാറിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റ് പാർട്ടികളുടെ സഹായത്തോടെ മാത്രം നിലനിൽക്കുന്ന ഗതികേടാണ് കോൺഗ്രസിന്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ പോലും 26 ശതമാനമാണ് കോൺഗ്രസിന്റെ വോട്ട്. മുന്നണിയായി നിൽക്കുന്നയിടത്ത് അത് 50 ശതമാനമായി. അങ്ങനെ കോൺഗ്രസ് ഒരു പരാദജീവിയായി.- പ്രധാനമന്ത്രി പറഞ്ഞു.