എലിയെ പേടിച്ച് ഇല്ലം ചുട്ടുവെന്ന പഴഞ്ചൊല്ല് പോലെ പാമ്പിനെ പേടിച്ച് ജീവനും കൊണ്ട് ഓടുകയാണ് യുപി സ്വദേശിയായി യുവാവ്. 45 ദിവസങ്ങൾക്കുള്ളിൽ അഞ്ച് തവണയാണ് യുവാവിന് പാമ്പ് കടിയേറ്റത്. പാമ്പിനെ ഭയന്ന് പലയിടങ്ങളിൽ താമസിച്ചെങ്കിലും ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. ഉത്തർപ്രദേശിലെ ഫത്തേപൂർ സ്വദേശിയായ വികാസിനാണ് ഈ ദാരുണമായ അനുഭവമുണ്ടായത്. താമസിക്കുന്ന സ്ഥലത്തിന്‌റെ പ്രശ്നമാകുമെന്ന് കരുതി യുവാവും ബന്ധുക്കളും ബന്ധു വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും അവിടെയും പാമ്പെത്തി. അങ്ങനെ ഒന്നരമാസത്തിനിടെ അഞ്ച് തവണയാണ് യുവാവിന് ഉഗ്രവിഷമുള്ള പാമ്പുകളുടെ കടിയേറ്റത്.
ഓരോ തവണയും അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെടുന്നതെന്നാണ് ചികിത്സിച്ച ഡോക്ടർ പറയുന്നത്. ജൂൺ ഒന്നിന് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോഴാണ് ആദ്യം വികാസിന് പാമ്പ് കടിയേറ്റത്. തുടർന്ന് വികാസിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ രണ്ട് ദിവസത്തെ ചികിത്സക്കൊടുവിലാണ് വികാസ് രക്ഷപ്പെട്ടത്. പിന്നീട് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
പിന്നീട് ജൂൺ 10-ന് രണ്ടാമതും പാമ്പ് കടിയേറ്റു. ഇത്തവണ രാത്രിയായിരുന്നു കടിയേറ്റത്. വീട്ടുകാർ വീണ്ടും അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്നും ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്ക് ശേഷം യുവാവ് രക്ഷപ്പെട്ടു. ഇതോടെ വീട്ടുകാർ കൂടുതൽ ജാഗ്രത പാലിക്കാൻ തുടങ്ങി. ഏഴ് ദിവസത്തിന് ശേഷം ഇയാളെ വീണ്ടും പാമ്പ് കടിച്ചു. തുടർന്ന് അബോധാവസ്ഥയിലായ വികാസിനെ വീട്ടുകാർ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാമതും പാമ്പ് കടിയേറ്റതോടെ വീട്ടുകാർ ഭയപ്പെട്ടു.
വളരെയധികം ശ്രദ്ധിച്ചിരുന്നെങ്കിലും നാലാം തവണയും വികാസിന് പാമ്പ് കടിയേൽക്കുകയായിരുന്നു. ഇതോടെ നാട്ടുകാരും ചികിത്സിച്ചിരുന്ന ഡോക്ടർമാരും അമ്പരന്നു. തുടർന്ന് താമസിക്കുന്ന സ്ഥലത്തെ പ്രശ്നമായിരിക്കും നിങ്ങൾ അവിടെ നിന്ന് മാറി താമസിക്കാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് വികാസിന്റെ അമ്മായിയുടെ വീട്ടിലേക്ക് എല്ലാവരും മാറിയിരുന്നു. എന്നാൽ അവിടെയും രക്ഷ ഉണ്ടായിരുന്നില്ല. അഞ്ചാം തവണയും വികാസിന് പാമ്പ് കടിയേറ്റു. നിലവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് വികാസ്. ഇതൊരു അപൂർവ സംഭവമാണെന്നും മൂന്നാമത് കടിയേറ്റപ്പോൾ നാട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ വികാസിന് നിർദേശം നൽകിയിരുന്നുവെന്നും ചികിത്സിച്ചിരുന്ന ഡോക്ടർ പറഞ്ഞു.