റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി സ്വദേശി അബ്ദുൽ റഹീമിന്റെ ശിക്ഷ റദ്ദ് ചെയ്ത് റിയാദ് ക്രിമിനൽ കോടതി. അബ്ദുൽ റഹീമിന് മാപ്പു നൽകാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട അനസ് അൽ ശഹ്റിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെട്ട പതിനഞ്ചു മില്യൻ റിയാൽ നേരത്തെ തന്നെ റിയാദ് ക്രിമിനിൽ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു.
രേഖകളെല്ലാം പരിശോധിച്ചതിന് ശേഷം കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെക്കുകയായിരുന്നു. ഇരുവിഭാഗം അഭിഭാഷകരും എംബസി ഉദ്യോഗസ്ഥരും പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂരും കോടതിയിൽ ഹാജരായി.
വിർച്വൽ സംവിധനത്തിലൂടെയാണ് അബ്ദുൽ റഹിം കോടതിയിൽ ഹാജരായത്. 15 മില്യന്റെ ചെക്ക് സൗദി യുവാവിന്റെ കുടുംബത്തിന്റെ അറ്റോർണികളായ അബു അനസ്, മുഹമ്മദ് മുബാറക്ക് എന്നിവർക്ക് കൈമാറി.
നടപടികൾ പൂർത്തിയാകാൻ ഇനി ഒരു സിറ്റിംഗ് കൂടിയുണ്ട്. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട രേഖകൾ പൊലീസ്, ജയിൽ അതോറിറ്റി, ഗവർണറേറ്റ് തുടങ്ങി വിവിധ വകുപ്പുകളുടെ ക്ലിയറൻസോടെ തിരിച്ച് കോടതിയിലെത്തും. തുടർന്ന് റിലീസ് ഓർഡർ പുറപ്പെടുവിക്കുന്നതോടെ കേസ് പൂർണമായി അവസാനിക്കും. നാൽപത് മുതൽ 60 ദിവസം വരെ തുടർ നടപടികൾക്കായി വേണ്ടി വരുമെന്ന് റിയാദിലെ റഹിം നിയമ സഹായ വേദി അറിയിച്ചു.