തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കിഴക്കേ നടയില്‍ മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ച് സ്ഥാപിച്ച മുഖമണ്ഡപത്തിന്റെയും നടപ്പന്തലിന്റെയും സമര്‍പ്പണം ഏഴിന് രാവിലെ ഏഴിന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിക്കും. പ്രവാസി വ്യവസായിയും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാർ മേനോനാണ് വഴിപാടായി മുഖമണ്ഡപവും നടപ്പുരയും നിർമ്മിച്ചത്.
മുൻപ് മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ച ‘ഥാര്‍’ എന്ന വാഹനം ലേലത്തില്‍ പിടിച്ചത് വിഘ്‌നേഷായിരുന്നു.മൂന്ന് താഴികക്കുടങ്ങളോടു കൂടിയാണ് മുഖമണ്ഡപം. ചെമ്പിലാണ് താഴികക്കുടങ്ങള്‍ വാര്‍ത്തിരിക്കുന്നത്. മാന്നാര്‍ പി.കെ. രാജപ്പന്‍ ആചാരിയാണ് താഴികക്കുടം നിര്‍മിച്ചത്.3 താഴികക്കുടങ്ങളിൽ നിറയ്‌ക്കാനായി 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.
മുഖമണ്ഡപത്തിന് താഴെ തട്ടില്‍ ആഞ്ഞിലിമരത്തില്‍ അഷ്ടദിക്പാലകര്‍, നടുവില്‍ ബ്രഹ്മാവ്, വ്യാളി രൂപങ്ങള്‍ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. രണ്ടാം നിലയുടെ മൂലയില്‍ ഗജമുഷ്ടിയോടെയുള്ള വ്യാളി രൂപങ്ങളുമുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളില്‍ ചതൂര്‍ബാഹു രൂപത്തിലുള്ള ഗുരുവായൂരപ്പന്‍, വെണ്ണക്കണ്ണന്‍, ദ്വാരപാലകര്‍ എന്നിവരെയും കാണാം. കിഴക്കേ നടയില്‍ സത്രപ്പടി മുതല്‍ അപ്‌സര ജംഗ്ഷൻ വരെയാണ് പുതിയ നടപ്പന്തല്‍. 20 തൂണുകളാണുള്ളത്. എളവള്ളി നന്ദന്‍, പെരുവല്ലൂര്‍ മണികണ്ഠന്‍, സൗപര്‍ണിക രാജേഷ്, പാന്താറ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുഖമണ്ഡപവും നടപ്പന്തലും നിര്‍മിച്ചത്.















